
ബംഗളൂരു അർബൻ ജില്ലയിലെ താനിസാന്ദ്രയിൽ വ്യാപകമായ കുടിയൊഴിപ്പിക്കൽ നടപടിയുമായി കർണാടക സർക്കാർ. സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ യോഗി ആദിത്യനാഥ് സർക്കാരിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാവുകയാണ്. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെ പ്രദേശത്തെ അറുപതോളം വീടുകൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. കോൺഗ്രസ് സർക്കാരിന്റെ ഈ നടപടി നിരവധി കുടുംബങ്ങളെയാണ് പെരുവഴിയിലാക്കിയിരിക്കുന്നത്.
നാല് ജെസിബികൾ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കൽ പ്രവർത്തനം. ഏകദേശം 400 കുടുംബങ്ങൾ ഈ ഒഴിപ്പിക്കൽ കാരണം ഭവനരഹിതരായി. എസ്ആർകെ നഗറിനടുത്ത് രാവിലെ നാല് മണിയോടെയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. മുൻകൂർ അറിയിപ്പ് നൽകാതെ ഉദ്യോഗസ്ഥർ പെട്ടെന്ന് എത്തി വീടുകൾ പൊളിച്ചുമാറ്റിയതായി താമസക്കാർ ആരോപിച്ചു.
ALSO READ : കെഎസ്ആർടിസിക്ക് ചരിത്രനേട്ടം: പ്രതിദിന വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്
കഴിഞ്ഞ കുറച്ചുനാളുകളായി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ബുൾഡോസർ നടപടികൾ തുടരുകയാണ്. പാവപ്പെട്ട കുടുംബങ്ങളുടെ പാർപ്പിടങ്ങൾക്കു നേരെ മുൻകരുതലുകളില്ലാതെ നടത്തുന്ന ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നോട്ടീസ് പോലും നൽകാതെയുള്ള ഈ ‘ബുൾഡോസർ നീതി’ ദരിദ്ര ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനങ്ങൾ ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

