
വിദ്യപ്രതിഷ്ഠാൻ ശരത്‌ചന്ദ്ര പവാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ ഫോർ എക്സലൻസ് ഉദ്ഘാടനം ചെയ്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ വികസനത്തിനും സമഗ്രമായ പരിവർത്തനത്തിനുമായി അദാനി ഗ്രൂപ്പും വിദ്യപ്രതിഷ്ഠാനും തമ്മിലുള്ള ധാരണാപത്രവും (MoU) ചടങ്ങിൽ ഒപ്പുവെച്ചു.

ഇന്ത്യയെ കൃത്രിമ ബുദ്ധിയുടെ കേവലം ഒരു ഉപഭോക്താവായി മാത്രമല്ല, AI നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ആഗോള ശക്തിയായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗൗതം അദാനി വ്യക്തമാക്കി.
ഭാവിയിൽ ഹൈവേകളും വിമാനത്താവളങ്ങളും പോലെ തന്നെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യമായി ഡാറ്റാ സെന്ററുകൾ മാറുമെന്ന് ഗൗതം അദാനി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയും സുരക്ഷയും വർധിപ്പിക്കുന്നതിലും സാമ്പത്തിക ശക്തി സംരക്ഷിക്കുന്നതിലും AI നിർണ്ണായക പങ്ക് വഹിക്കും.

2020-ൽ തന്നെ ഈ മാറ്റം തിരിച്ചറിഞ്ഞ അദാനി ഗ്രൂപ്പ്, ഇന്ന് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡാറ്റാ സെന്റർ പ്ലാറ്റ്‌ഫോമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖങ്ങൾ, ഫാക്ടറികൾ, നഗരങ്ങൾ തുടങ്ങിയ യഥാർത്ഥ ലോക സംവിധാനങ്ങളിലേക്ക് AI കടന്നുവരുന്നതിനെ ‘AI-യുടെ വ്യവസായവൽക്കരണം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഡാറ്റാ സെന്ററുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഊർജ്ജലഭ്യതയാണെന്ന് അദാനി പറഞ്ഞു. ഇതിനായി 75 ബില്യൺ ഡോളർ നിക്ഷേപത്തോടെ ലോകത്തിലെ ഏറ്റവും വലിയ ഹരിത ഊർജ്ജ ഇക്കോസിസ്റ്റം അദാനി ഗ്രൂപ്പ് നിർമ്മിച്ചു കഴിഞ്ഞു.

ഗുജറാത്തിലെ ഖാവ്ദയിലുള്ള 30 ജിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി പാർക്കാണ് ഇതിന്റെ കരുത്ത്. കൂടാതെ, അദാനി ഗ്രൂപ്പിന്റെ 15 തുറമുഖങ്ങളിലൂടെ കടന്നുപോകുന്ന അണ്ടർസീ കേബിളുകളും ദേശീയ ട്രാൻസ്മിഷൻ ശൃംഖലയും ചേർന്ന് രാജ്യത്തിന് സുരക്ഷിതമായ ഒരു ഡിജിറ്റൽ ബാക്ക്ബോൺ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ലോകം ഇപ്പോൾ കടന്നുപോകുന്നത് നാലാം വ്യവസായ വിപ്ലവത്തിലൂടെയാണെന്ന് അദാനി ഓർമ്മിപ്പിച്ചു. സാങ്കേതികവിദ്യകൾ തൊഴിലവസരങ്ങൾ നശിപ്പിക്കുകയല്ല, മറിച്ച് പുതിയ സാധ്യതകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

1991 മുതൽ 2024 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 230 ദശലക്ഷത്തിലധികം കൃഷിയേതര തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ അദാനി ഗ്രൂപ്പിനുള്ള മുൻതൂക്കം ഇന്ത്യയുടെ ഈ പുതിയ വിപ്ലവത്തിന് കരുത്തേകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

