
കണ്ണൂർ: ക്ഷേമപെൻഷൻ സംബന്ധിച്ച് കോൺഗ്രസ് നേതാവിന്‍റെ വാദം സ്പോട്ടിൽ പൊളിച്ച് സിപിഐഎം നേതാവ് എം പ്രകാശൻ മാസ്റ്റർ. കൈരളി ന്യൂസിന്‍റെ തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പടക്കളത്തിലാണ് കണക്കുകൾ നിരത്തി പ്രകാശൻ മാസ്റ്റർ കോൺഗ്രസ് വാദം പൊളിച്ചത്. കേരളത്തിൽ പെൻഷൻ ഉദാരമാക്കിയത് ഉമ്മൻചാണ്ടിയാണെന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ വാദം. എന്നാൽ ഉമ്മൻചാണ്ടി അധികാരത്തിൽ വരുമ്പോൾ 500 ആയിരുന്ന ക്ഷേമപെൻഷൻ 600 ആക്കിയെങ്കിലും അത് നൽകാതെ 18 മാസം കുടിശികയാക്കിയാണ് ഉമ്മൻചാണ്ടി അധികാരത്തിൽനിന്ന് പോയതെന്ന് പ്രകാശൻ മാസ്റ്റർ പറഞ്ഞു.
ഇപ്പോൾ പിണറായി സർക്കാർ 2000 ആക്കി വർദ്ധിപ്പിച്ച പെൻഷനിൽ 1700ഉം വിവിധ ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണെന്നും പ്രകാശൻ മാസ്റ്റർ പറഞ്ഞു. കേരത്തിൽ ഇപ്പോൾ നൽകിവരുന്ന ക്ഷേമപെൻഷൻ തുടക്കത്തിൽ നൽകിയത് കർഷകത്തൊഴിലാളികൾക്കാണെന്നും അത് 1980ലെ നായനാർ സർക്കാരാണെന്നും പ്രകാശൻ മാസ്റ്റർ പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ പോകുമ്പോൾ 32 ലക്ഷം പേർക്കാണ് പെൻഷൻ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ 62 ലക്ഷം പേർക്ക് പിണറായി സർക്കാർ പെൻഷൻ നൽകുന്നുണ്ടെന്ന് പ്രകാശൻ മാസ്റ്റർ പറഞ്ഞു. ഇതൊക്കെ ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കോർപറേഷനിലെ യു.ഡി.എഫ് ഭരണസമിതിയുടെ വീഴ്ചകളും പ്രകാശൻ മാസ്റ്റർ അക്കമിട്ട് നിരത്തി. കോർപറേഷനിൽ ജലവിതരണം കാര്യക്ഷമമല്ല. നല്ല റോഡുകളില്ല. തെരുവുവിളക്കുകളും ആവശ്യത്തിന് ഇല്ല. എന്ത് കാര്യമാണ് കോർപ്പറേഷൻ ചെയ്യുന്നത്? ഒരു കാര്യവും ചെയ്യാതെ അഴിമതി മുഖമുദ്രയാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം മാലിന്യ പ്രശ്നമുണ്ട്. അവിടെയെല്ലാം ഈ പ്രശ്നം പരിഹരിച്ചു. എന്നാൽ കണ്ണൂരിൽ മാലിന്യപ്രശ്നം രൂക്ഷമാണെന്നും പ്രകാശൻ മാസ്റ്റർ പറഞ്ഞു.
കണ്ണൂരിൽനിന്നുള്ള പടക്കളം ഫുൾ എപ്പിസോഡ് കാണാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


