
കാഞ്ഞങ്ങാട്: കേരളത്തിൽ കോലീബി എന്ന പ്രയോഗം ഉണ്ടായത് തന്നെ കാസർഗോഡ് ജില്ലയിൽ നിന്നാണെന്ന കാര്യം ഓർമിപ്പിച്ച് സിപിഐഎം നേതവ് വിപിപി മുസ്തഫ. കൈരളി ന്യൂസിന്‍റെ തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പടക്കളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോലീബി എന്ന പ്രയോഗം കേരളത്തിന് സംഭാവന ചെയ്തത് പഴയ കാസർഗോഡ് ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്ന് കോൺഗ്രസും ലീഗും ബിജെപിയും ചേർന്നിട്ടാണ് ആദ്യം ജില്ലാ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ വേണ്ടി അങ്ങനെ ഒരു അവിശുദ്ധ സഖ്യം ഉണ്ടാക്കിയതെന്ന് വിപിപി മുസ്തഫ പറഞ്ഞു. പിന്നീട് നിരവധി തദ്ദേശ സ്വയം സ്ഥാപനങ്ങളിൽ, മഞ്ചേശ്വരം മണ്ഡലത്തിലൊക്കെ ഇത് കണ്ടു. മഞ്ചേശ്വരം മണ്ഡലത്തിൽ ഇടതുപക്ഷം സ്ഥിരമായിട്ട് ജയിച്ചു വരുന്ന ഒരൊറ്റ പഞ്ചായത്തേ ഉള്ളൂ. അത് പുത്തികെ ഗ്രാമപഞ്ചായത്താണ്. ബാക്കി ചിലത് യുഡിഎഫും ഒന്ന് രണ്ടെണ്ണം ബിജെപിയുമാണ് ആ മണ്ഡലത്തിൽ. പക്ഷേ ആ പുത്തികെ പഞ്ചായത്തിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ 2010ൽ ഒരു മടിയുമില്ലാതെ തുറന്ന കോലീബി സഖ്യം ഉണ്ടാക്കിയവരാണ് കോൺഗ്രസും ബി.ജെ.പിയും ലീഗും.
ഈ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലും നേരത്തെ അങ്ങനെയൊരു പരോക്ഷ ധാരണ ഉണ്ടായിട്ടുള്ളത് ഇവിടുത്തുകാർക്ക് ഓർമ്മയുണ്ടാകും. കേരളത്തിലേക്ക് തന്നെ അങ്ങനെ ഒരു പരീക്ഷണം സംഭാവന ചെയ്തത് കാസർഗോഡ് ജില്ലയിലെ ബിജെപിയും കോൺഗ്രസും ലീഗും ചേർന്നാണെന്നും വിപിപി മുസ്തഫ പറഞ്ഞു.
കാഞ്ഞങ്ങാട്ടെ പടക്കളം കാണാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


