
വർഷങ്ങളായി കടലാക്രമണത്തിന്റെ ഭീതിയിൽ കഴിഞ്ഞിരുന്ന ചെല്ലാനം തീരത്തിന് ആശ്വാസമേകി ടെട്രാപോഡ് കടൽഭിത്തി നിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ പച്ചക്കൊടി. 404 കോടി രൂപ ചെലവിൽ 6.1 കിലോമീറ്റർ ദൂരത്തിൽ കൂടി കടൽഭിത്തി നിർമ്മിക്കാനാണ് അനുമതി നൽകിയത്. ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നോമിനേഷൻ വ്യവസ്ഥയിലാണ് രണ്ടാം ഘട്ടത്തിന്റെയും നിർമ്മാണച്ചുമതല നൽകിയിരിക്കുന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായി ചേർന്ന മന്ത്രിതല യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 347 കോടി രൂപ ചെലവിൽ 7.3 കിലോമീറ്റർ ദൂരത്തിൽ ഒന്നാം ഘട്ട നിർമ്മാണം 2023-ൽ പൂർത്തിയാക്കിയിരുന്നു. പദ്ധതി പൂർത്തിയാക്കാൻ അവശേഷിക്കുന്ന 6.1 കിലോമീറ്റർ നീളത്തിൽ കൂടി സുരക്ഷാ ഭിത്തി നിർമ്മിക്കാനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ ദൂരം തീരസംരക്ഷണത്തിനായി ശരാശരി 66 കോടിയിലധികം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്.
തീരസംരക്ഷണത്തിനായി കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകാതിരുന്നിട്ടും സംസ്ഥാന സർക്കാർ ജനങ്ങളോടുള്ള പ്രതിബദ്ധതയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. കേരളത്തിലും കേന്ദ്രത്തിലും ഒരേ പാർട്ടിയുടെ ആളുകൾ ഭരണത്തിലുണ്ടായിരുന്ന ഘട്ടത്തിൽ പോലും സാധ്യമാക്കാൻ പറ്റാതിരുന്ന ഈ പദ്ധതി എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.
കടലാക്രമണത്തിൽ വീടുകൾ തകർന്ന് നാടുവിട്ടുപോയവർ ഇന്ന് ചെല്ലാനത്തേക്ക് തിരിച്ചുവരുന്ന കാലമാണിതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. തകർന്ന വീടുകളുടെ ചിത്രങ്ങൾക്ക് പകരം പുതിയ വീടുകളുടെയും സന്തോഷിക്കുന്ന മുഖങ്ങളുടെയും ചിത്രങ്ങളാണ് ഇന്ന് അവിടെയുള്ളത്. പദ്ധതിക്ക് അനുമതി നൽകാൻ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ, കൊച്ചി എം.എൽ.എ കെ.ജെ. മാക്സി, കിഫ്ബി എന്നിവർക്ക് ഫേസ്ബുക്കിലൂടെ മന്ത്രി നന്ദി അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


