
മണ്ണാർക്കാട് നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ മത്സരിച്ച് വിജയിച്ച നിലവിലെ എംഎൽഎ എൻ. ഷംസുദ്ദീനെ ഇത്തവണ മാറ്റിനിർത്തണമെന്ന ആവശ്യവുമായി പാർട്ടിക്കുള്ളിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പടയൊരുക്കം ശക്തമായത്.
15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷംസുദ്ദീന് പകരം ഇത്തവണ മണ്ണാർക്കാട് നിന്നുള്ള പ്രാദേശിക നേതാക്കൾക്ക് അവസരം നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് അതൃപ്തിയുള്ള നേതാക്കൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽ കണ്ട് പരാതി അറിയിച്ചു കഴിഞ്ഞു. വിഷയത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി മണ്ണാർക്കാട്ടെ ലീഗ് നേതാക്കൾ ഇന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെയും കാണുന്നുണ്ട്.
അതേസമയം, ഷംസുദ്ദീൻ തന്നെ വീണ്ടും ജനവിധി തേടണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മറ്റൊരു വിഭാഗവും മണ്ഡലത്തിലുണ്ട്. അദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങളും ജനപ്രീതിയും മണ്ഡലം നിലനിർത്താൻ അനിവാര്യമാണെന്നാണ് ഇവർ വാദിക്കുന്നത്. യുഡിഎഫിൽ മുസ്ലിം ലീഗും എൽഡിഎഫിൽ സിപിഐയും തമ്മിൽ നേരിട്ട് പോരാട്ടം നടക്കുന്ന മണ്ണാർക്കാട്, പാർട്ടിക്കുള്ളിലെ ഈ ഭിന്നത വരും ദിവസങ്ങളിൽ നേതൃത്വത്തിന് വലിയ തലവേദനയാകാൻ സാധ്യതയുണ്ട്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പാണക്കാട് തങ്ങളുടെ ഇടപെടലിലൂടെ മാത്രമേ പരിഹരിക്കപ്പെടൂ എന്നാണ് നിലവിലെ സൂചനകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

