
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാസർഗോഡ് തൃക്കരിപ്പൂരിൽ നേതൃത്വത്തിനെതിരെ പരസ്യപ്രകടനവുമായി യൂത്ത് ലീഗ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തൃക്കരിപ്പൂർ പഞ്ചായത്തിലെ പ്രസിഡൻ്റ് സ്ഥിരം സമിതി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മുസ്ലീം ലീഗും യൂത്ത് ലീഗും രണ്ട് തട്ടിലായത്. യൂത്ത് ലീഗ് നേതാവ് ഫായിസ് ബീരിച്ചേരിയെ സ്ഥിരം സമിതി ചെയർമാനാക്കണമെന്നായിരുന്നു യൂത്ത് ലീഗിന്റെ ആവശ്യം. ആവശ്യം പരിഗണിക്കാത്തതിനെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധമുയർത്തി. നേതാക്കൾ ചർച്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി തൃക്കരിപ്പൂർ ബസ്റ്റാൻഡിനടുത്ത് പ്രവർത്തിക്കുന്ന മുസ്ലീം ലീഗ് ഓഫീസായ സിഎച്ച് മുഹമ്മദ് കോയ മന്ദിരം താഴിട്ട് പൂട്ടി.
ALSO READ : കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തർ അത്ഭുതകരമായി രക്ഷപ്പെട്ടു
ലീഗ് നേതാക്കളെത്തി പൂട്ടുപൊളിച്ച് പ്രശ്നം ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്നുറപ്പ് നൽകി. എന്നാൽ ചർച്ചയ്ക്കെത്തിയ നേതാക്കൾ ടി എസ് നജീബിനെ സ്ഥിരം സമിതി ചെയർമാനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തങ്കയം, ബീരിച്ചേരി ഭാഗത്തു നിന്നെത്തിയ യൂത്ത് ലീഗ് നേതാക്കൾ ഇരട്ടപ്പൂട്ടിട്ട് ഓഫീസ് അടച്ചു. സംഭവത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾക്കെതിരെ മുസ്ലിം ലീഗ് നേതൃത്വം നടപടിയെടുത്തു. ഇതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ നേതാക്കളുടെ ചിത്രം പതിച്ച കോലമേന്തി പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.
ALSO READ : കൊട്ടാരക്കരയിൽ കർഷകന്റെ റബ്ബർ ഷീറ്റുകൾ കവർന്നു; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കഴിഞ്ഞ തവണ രണ്ടു കാലയളവിലായി പ്രസിഡൻ്റായിരുന്ന സത്താർ വടക്കുമ്പാടും, വികെ ബാവ തമ്മിൽ വലിയ തർക്കം നിലനിൽക്കുന്നുണ്ട്. സത്താറിൻ്റെ നോമിനിയാണ് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്ത സാജിദ സഫറുള്ള. വികെ ബാവ പക്ഷക്കാരനായ ഫായിസ് ബീരിച്ചേരി സ്ഥിരം സമിതി ചെയർമാനാവുന്നത് തടയാൻ ബന്ധുവായ നജീബിനെ സ്ഥിരം സമിതിഅധ്യക്ഷനാക്കിയെന്നാണ് ആരോപണമുയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

