
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽ പ്രളയബാധിതർക്കായി ആവിഷ്കരിച്ച ‘പുനർജനി’ പദ്ധതി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണെന്ന് സി.പി.ഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് ആരോപിച്ചു. പദ്ധതിയിൽ ഇരുന്നൂറ്റി ഇരുപത്തി ഒൻപത് വീടുകൾ നിർമ്മിച്ചു നൽകിയെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത് എങ്കിലും, സതീശൻ നിർമ്മിച്ച ഒരു വീടുപോലും ഇതുവരെ ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വീട് ലഭിച്ചവരുടെ വിവരങ്ങൾ പുറത്തുവിടാൻ പ്രതിപക്ഷ നേതാവോ കോൺഗ്രസോ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലും ചട്ടങ്ങൾ ലംഘിച്ച് എൻ.ജി.ഒകൾ വഴി വിദേശ പണം പിരിക്കുകയും അത് കള്ളപ്പണം വെളുപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഈ പിരിച്ചെടുത്ത തുക എത്രയാണെന്നും അത് ഏത് ഇനത്തിൽ ചെലവഴിച്ചു എന്നും കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുത്തൻവേലിക്കരയിൽ ഫ്ലാറ്റിനായി കല്ലിട്ടതല്ലാതെ കഴിഞ്ഞ ആറു വർഷമായിട്ടും നിർമ്മാണം പൂർത്തിയാക്കാതെ പ്രളയബാധിതരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും സതീഷ് കുറ്റപ്പെടുത്തി. മറ്റ് ഏജൻസികൾ നിർമ്മിച്ച വീടുകൾ പുനർജനിയുടേതാക്കി കാണിച്ചും, പാവപ്പെട്ടവർക്ക് മറ്റുള്ളവർ നൽകിയ ഭൂമി പുനർജനി വഴി വീട് വെച്ചുനൽകാമെന്ന് പറഞ്ഞ് എഴുതിവാങ്ങി നിർമ്മാണം നടത്താതെ തട്ടിച്ചെടുത്തും സതീശൻ ജനങ്ങളെ കബളിപ്പിച്ചതായി പ്രസ്താവനയിൽ പറയുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (FCRA) നഗ്നമായ ലംഘനം ഉൾപ്പെടെ നടന്ന ഈ തട്ടിപ്പിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സി.പി.ഐ എം എറണാകുളം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

