
വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തിനെതിരെ ബിജെപി സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി ആസൂത്രിതമായ കള്ളപ്രചരണങ്ങൾ നടക്കുന്നത് ചൂണ്ടിക്കാട്ടി ഫേസ്ബുക് കുറിപ്പ്. എംഎൽഎയുടെ ഓഫീസ് വാടകയുമായും പുതിയ കൗൺസിലർക്ക് അനുവദിച്ച മുറിയുമായും ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് കുറിപ്പിൽ തുറന്നു കാട്ടുന്നുണ്ട്
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
വളരെ ആസൂത്രിതമായ രണ്ടു കള്ളങ്ങൾ ബിജെപിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വി.കെ. പ്രശാന്തിനെതിരെ പ്രചരിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്.
അതിൽ ഒന്നാമത്തേത് ഓഫീസ് വാടക ഇനത്തിൽ പ്രശാന്ത് 25000 രൂപ എഴുതിവാങ്ങിയിട്ട് 872 രൂപ കോർപ്പറേഷന് വാടക ഇനത്തിൽ നൽകുന്നുവെന്നാണ്. എംഎൽഎമാർക്ക് ഓഫീസ് വാടക ഇനത്തിൽ ഒരു രൂപപോലും ലഭിക്കുന്നില്ലെന്നിരിക്കെയാണ് ഈ പ്രചരണം. അതിനായി എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും പ്രതിപാദിക്കുന്ന ഒരു പേജിന്റെ സ്‌ക്രീൻഷോട്ടും പ്രചരിപ്പിക്കുന്നുണ്ട്. അതിൽപോലും ഓഫീസ് വാടക പറയുന്നില്ല. എന്നിട്ടും ആ കള്ളം സത്യമെന്നരീതിയിൽ ലോകം ചുറ്റിക്കഴിഞ്ഞു.
ALSO READ : ‘സൂപ്പർ മുഖ്യമന്ത്രി ചമയുന്നു’; കെ.സി വേണുഗോപാലിനും കോൺഗ്രസ് ഹൈക്കമാൻഡിനുമെതിരെ കർണാടക ബിജെപി
രണ്ടാമത്തെ കള്ളം ശ്രീലേഖയ്ക്ക് അനുവദിച്ച ഓഫീസ് മുറിയെന്ന പേരിൽ പ്രചരിക്കുന്ന ചിത്രമാണ്. ഒരു യൂറോപ്യൻ ക്ലോസറ്റും ഫയൽ റാക്കും അലമാരയുമാണ് അതിലുള്ളത്. യഥാർഥ ഓഫീസ് മുറിയുടെ ടോയ്‌ലറ്റാണത്. ഒരു കൗൺസിലർക്ക് തന്റെ ഓഫീസിൽ ഫയലുകളുൾപ്പെടെ സൂക്ഷിക്കാൻ വെറുമൊരു മേശമാത്രം മതി. ശാസ്ത്രമംഗലം മുൻ കൗൺസിലർ മധുസൂദനൻ ഇന്നുരാവിലെ മാധ്യമങ്ങളോട് പറഞ്ഞത് ഓഫിസിലേക്കാവശ്യമുള്ളതൊക്കെ തന്റെ സ്‌കൂട്ടറിൽ സൂക്ഷിക്കാനുള്ളതേയുള്ളുവെന്നും അതുകൊണ്ട് താൻ ആ ഓഫീസ് ഉപയോഗിക്കാറില്ലെന്നുമാണ്.
ടോയ്‌ലറ്റിൽ സ്ഥാപിച്ച ആ അലമാര തുറന്നുകാണണമെന്ന് ഒരു മാധ്യമപ്രവർത്തകരും ആവശ്യപ്പെട്ടില്ല. തുറന്നാൽ അത് കാലിയായിരിക്കുമെന്ന് ഉറപ്പാണ്. ആ ഫയൽ റാക്കിലിരിക്കുന്ന പേപ്പറുകൾക്ക് നഗരസഭയുമായി യാതൊരു ബന്ധവുമുണ്ടാകാനുള്ള സാധ്യതയുമില്ല. ഇന്നു രാവിലെയാണ് അതുരണ്ടും ടോയ്‌ലറ്റിനുള്ളിൽ സ്ഥാപനം പിടിച്ചതെന്നാണ് മനസ്സിലാക്കുന്നത്.
കേരളത്തിലെ 140 എംഎൽഎമാരും അവരുടെ ഓഫീസ് പ്രവർത്തിക്കുന്നതിന് എത്ര രൂപ മാസ വാടക നൽകുന്നുണ്ടെന്ന വിവരം പുറത്തുവിടട്ടെ. അപ്പോൾ മനസ്സിലാകും എംഎൽഎ ഓഫീസുകളുടെ യഥാർഥ ചിത്രം. ബിജെപിക്ക്എം എൽഎമാരില്ലാത്തതിനാൽ അത് മനസ്സിലാകാത്തത് ആരുടേയും കുറ്റമല്ല.
തിരുവനന്തപുരം നഗരസഭയിലെ മുൻകൗൺസിലർമാരും പുതിയവരും അവരുടെ ഓഫീസുകളുടെ ദൃശ്യങ്ങളും പുറത്തുവിടണം. അക്കൂട്ടത്തിൽ ബിജെപിക്കാരുണ്ടല്ലോ. ശാസ്തമംഗലത്തെ ഓഫീസിനേക്കാൾ വിശാലമായ സൗകര്യത്തിൽ ആണോ ആ ഓഫീസുകളൊക്കെ പ്രവർത്തിച്ചിരുന്നതെന്ന് അപ്പോൾ മനസ്സിലാകും. ഇതിൽ പലർക്കും ഓഫീസ് പോലുമില്ലെന്ന വസ്തുതയും അപ്പോൾ വ്യക്തമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

