
അങ്ങനെ തിരുവനന്തപുരം കോർപറേഷൻ മേയറായി വി വി രാജേഷ് ചുമതലയേറ്റു. തുടക്കത്തിൽ തന്നെ അദ്ദേഹം ഒരു വെടിപൊട്ടിച്ചു. എന്താണെന്നല്ലേ, സ്മാർട്ട് സിറ്റിയുടെ ഭാഗമായി കോർപറേഷൻ കെഎസ്ആർടിസിക്ക് നൽകിയ 113 ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയത്രെ. ഇത് കേൾക്കേണ്ട താമസം, സംഘി ഹാൻഡിലുകൾ സോഷ്യൽ മീഡിയയിൽ ആവേശംകൊണ്ട് തുള്ളിച്ചാടി. ‘കെഎസ്ആർടിസിക്ക് ചെക്ക് വെച്ച് മേയർ’ എന്നിങ്ങനെ പഞ്ച് ഡയലോഗുകളുമായി കാർഡും വാർത്തകളും ഇറങ്ങി.
സംഗതി പൊടിപൂരമായി സംഘികൾ സോഷ്യൽമീഡിയയിൽ ആഘോഷമാക്കിയപ്പോൾ, ഈ വിഷയത്തിൽ മറുപടിയുമായി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. മേയർ ആവശ്യപ്പെട്ടാൽ 113 ബസും 24 മണിക്കൂറിനകം തിരിച്ചുനൽകാമെന്ന് മന്ത്രി അറിയിച്ചു. പക്ഷേ, കെഎസ്ആർടിസി 150 ബസ് തിരുവനന്തപുരം നഗരത്തിൽ ഓടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏതായാലും സംഗതി ഇത്രയുമായപ്പോൾ സംഘി ഹാൻഡിലുകൾക്ക് മിണ്ടാട്ടം മുട്ടിയോയെന്ന് സംശയം. മന്ത്രിയ്ക്ക് ചെക്ക് വെക്കാൻ മേയർ എന്ന ക്യാപ്ഷനോട് പുതിയ കാർഡ് ഇറക്കാൻ കഴിയുമോയെന്നാണ് ഇപ്പോൾ നോക്കുന്നത്. അതിന് മേയറുടെ പ്രഖ്യാപനം മാത്രം മതി. എന്നാൽ പറയുന്നതുപോലെ അത്ര എളുപ്പമാകില്ല അത് ചെയ്തുകാണിക്കാൻ.
സ്മാർട് സിറ്റി ബസുകൾ ഓടിത്തുടങ്ങിയപ്പോൾ 2500 രൂപയായിരുന്നു ഒരു ബസിന് ലാഭം ലഭിച്ചത്. എന്നാൽ കെഎസ്ആർടിസി അധികൃതർ കൃത്യമായ പ്ലാനിങ്ങോടെ ബസ് ഓടിക്കാൻ തുടങ്ങിയപ്പോൾ ലാഭം 9000 രൂപയായി കുതിച്ചുയർന്നു.
നിലവിൽ ഈ ബസ് ഓടിക്കാനുള്ള ഡ്രൈവറെയും കണ്ടക്ടറെയും മാത്രമല്ല, അറ്റകുറ്റപ്പണിയും കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പുകളിലാണ് ചെയ്യുന്നത്. ബസുകളുടെ നവീകരണം ഉൾപ്പടെ കെഎസ്ആർടിസിയാണ് നിർവഹിക്കുന്നത്. വീരവാദം മുഴക്കി മേയർ ഈ 113 ബസുകളും ഏറ്റെടുത്താൽ, പാർക്കിങ്ങിനുള്ള സ്ഥലവും അറ്റകുറ്റപ്പണിയും ജീവനക്കാരെയുമെല്ലാം കോർപറേഷൻ തന്നെ കണ്ടെത്തേണ്ടിവരും.
ഇലക്ട്രിക് ബസ് നഗരത്തിന് സമീപപ്രദേശങ്ങളായ പോത്തൻകോട്, വെമ്പായം, വട്ടപ്പാറ, നെടുമങ്ങാട്, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ് മേയറുടെ പ്രശ്നം. അവിടെയുള്ളവർ തിരുവനന്തപുരം നഗരത്തിലേക്ക് വരാൻ ഈ ഇലക്ട്രിക് ബസുകളെ ആശ്രയിക്കുന്നതിൽ മേയർക്ക് എന്താണ് പ്രശ്നം?
ഇനി മറ്റ് കേന്ദ്ര പദ്ധതികളെ പോലെ, ഈ പദ്ധതിയും കേന്ദ്രത്തിന്‍റേത് മാത്രമാണെന്ന് കരുതണ്ട. ഇലക്ട്രിക് ബസ് വാങ്ങാനും മറ്റുമായി കേന്ദ്രം ചെലവഴിച്ച അത്രയും തുക തന്നെ സംസ്ഥാനവും ചെലവഴിച്ചിട്ടുണ്ട്. ഇലക്ട്രിക് ബസ് ആയതുകൊണ്ടുതന്നെ ബാറ്ററി മാറ്റുന്നതിനുൾപ്പടെ ഭീമമായ ചെലവാണ് വരുന്നത്. ബസ് ഒന്നിന് ബാറ്ററി മാറാൻ 27 ലക്ഷം രൂപ ചെലവാകുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ കാശ് ഉണ്ടെങ്കിൽ, ഒരു ഡീസൽ മിനി ബസ് വാങ്ങാനാകുമെന്നും ഗണേഷ് കുമാർ പറയുന്നു. വസ്തുതകൾ ഇതായിരിക്കെയാണ്, മേയറുടെ ഹീറോയിസം എന്ന് പറഞ്ഞ് സംഘി ഹാൻഡിലുകൾ ആഘോഷിക്കുന്നത്. 113 ബസുകളും കോർപറേഷൻ ഏറ്റെടുത്ത് ലാഭത്തോടെ ഓടിച്ചുകാണിച്ചിട്ട് പോരെ ഈ തുള്ളിച്ചാട്ടവും ആഘോഷവുമൊക്കെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

