
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ കൊണ്ട് വന്ന മാറ്റം കൊണ്ട് കേരളത്തിന് പ്രതിവർഷം 1600 മുതൽ 2000 കോടി രൂപയുടെ വരെ അധിക ബാധ്യത ഉണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. നിലവിൽ പദ്ധതിയുടെ ചെലവിന്റെ 90 ശതമാനവും നൽകുന്നത് കേന്ദ്രമാണ്. അത് 60 ശതമാനം എന്ന നിലയിലേക്ക് കുറയുമ്പോൾ സംസ്ഥാനത്തിന് അത് വലിയ ബാധ്യതയായി മാറും . കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം നൽകിയത് 4838 കോടി രൂപയാണ് . കേരളം മികച്ച നിലയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
ഈ രീതിയിൽ കേന്ദ്രം സാമ്പത്തിക രംഗത്ത് അടിക്കടി വരുത്തുന്ന മാറ്റങ്ങൾ മൂലം കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് മുന്നോട്ട് പോവുക പ്രയാസകരമാണ് . സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര സർക്കാരിന്റെ ഇത്തരം മാറ്റങ്ങൾ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ദേശീയതലത്തിൽ സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 53 ശതമാനവും കേന്ദ്ര വിഹിതമായിരിക്കെ കേരളത്തിന്റെ കാര്യത്തിൽ അത് 25 ശതമാനമാണ്.
കേരളം നേരിടുന്ന പ്രശ്നങ്ങൾ പ്രത്യേകതയുള്ളതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃദ്ധജനങ്ങളുള്ള സംസ്ഥാനം കേരളമാണ്. എന്നാൽ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന നടപടികളാണ് അടിക്കടി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് . നികുതി വരുമാനം കാര്യമായി ഉയർത്താൻ കഴിയുന്നത് കൊണ്ടാണ് സംസ്ഥാനം പിടിച്ചു നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . ഇന്ത്യ എന്ന രാജ്യം സംസ്ഥാനങ്ങൾ ചേർന്നുള്ള ഒരു യൂണിയനാണ് . അതായത് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ പ്രാധാന്യമുള്ള ഒരു സംവിധാനമാണ് ഇന്ത്യ . എന്നാൽ സാമ്പത്തികമായ കൂടുതൽ അധികാരങ്ങൾ കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിച്ചുകൊണ്ട് സംസ്ഥാനങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

