ഗികുയു; പ്രതിരോധത്തിന്റെയും ആഫ്രിക്കൻ സാഹിത്യത്തിന്റെയും ഭാഷ

Ngũgĩ wa Thiong'o

‘ശരീരത്തെ കീഴ്പ്പെടുത്താനെ വെടിയുണ്ടകൾക്കാവൂ. ആത്മീയമായ കീഴ്പ്പെടുത്തലിന്റെ മാധ്യമം ഭാഷയാണ്’. എഴുത്തിനെ പോരാട്ടത്തിന്റെ ഭൂമികയാക്കി മാറ്റിയ ഗൂഗി വാ തിഓംഗോയെ അടയാളപ്പെടുത്താൻ പത്താം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ ‘വാക്കിന്റെ കൂടെരിയുന്നു’ എന്ന പാഠഭാഗത്തിലെ ഈ വരികൾ തന്നെ ധാരാളമാണ്. ഭാഷ പ്രതിരോധത്തിന്റെ ആയുധമാക്കിയ ഗൂഗി വാ തിഓംഗ എഴുതിയ മനസിന്റെ അപകോളിനീകരണം (Decolonising the Mind) എന്ന കൃതിയിലെ ഒരു ഭാഗമാണ് പത്താം ക്ലാസിൽ പഠിക്കാനുള്ളത്.

സ്‌കൂള്‍ പരിസരത്ത് എവിടെയെങ്കിലും വച്ച് ഗികുയു ഭാഷയില്‍ സംസാരിച്ചു എന്ന കുറ്റത്തിന് പിടിക്കപ്പെടുന്നത് ഏറ്റവും തരം താണ, ലജ്ജാവഹമായ അനുഭവങ്ങളിലൊന്നായി മാറുന്നതിനെക്കുറിച്ച്‌ ഗൂഗി വാ തിഓംഗ തന്റെ ഈ അനുഭവത്തിൽ പറയുന്നുണ്ട്‌. മാതൃഭാഷ സംസാരിച്ചാൽ കുറ്റവാളിയാക്കപ്പെടുന്ന അവസ്ഥ! ഗികുയു സംസാരിച്ചാൽ കുറ്റവാളികള്‍ക്ക് ശാരീരിക പീഡകൾ നല്‍കിയിരുന്ന, ഞാന്‍ വിഡ്ഢിയാണ്‌, ഞാന്‍ കഴുതയാണ്‌ എന്നെഴുതി ഒരു പരന്ന കല്ല് കഴുത്തില്‍ കെട്ടി തൂക്കി നടത്തുന്ന അവസ്ഥയെക്കുറിച്ച്‌ ഗൂഗി വാ തിഓംഗ എഴുതുമ്പോൾ കൊളോണിയലിസം “മൂന്നാംലോക’ രാഷ്‌ട്രങ്ങളിലെ മനുഷ്യന്റെ സംസ്‌കാരത്തെയും ഭാഷയെയും കാർന്നു തിന്നുന്നത്‌ എങ്ങനെയെന്ന്‌ വ്യക്തമാണ്‌.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സായുധ പോരാട്ടത്തിൽ പങ്കാളിയായ ഗൂഗി വാ തി ഓംഗയുടെ ആയുധം എഴുത്തായിരുന്നു. ഗികുയു ഭാഷയിലൂടെ അദ്ദേഹം കൊളോണിയലിസത്തിനെതിരെ പ്രതിരോധങ്ങൾ തീർത്തു. കെനിയയിലെ മൗ മൗ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ‘മധ്യത്തിലെ ന‍ദി’ എന്ന നോവലാണ് എഴുത്തുകാരൻ എന്ന നിലയിൽ ഗൂഗിയെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തനാക്കിയത്.

”അദ്ദേഹം ഒരു സമ്പൂര്‍ണ ജീവിതം നയിച്ചു, ഉജ്വല പോരാട്ടം നടത്തി” എന്ന ചെറിയ വാക്യങ്ങളിലൂടെയാണ്‌ ഗൂഗി വാ തിഓംഗോയുടെ മകൾ വാന്‍ജികു വാന്‍ഗൂഗി പിതാവിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്‌. സാംസ്കാരിക അധിനിവേശത്തിനെതിരെ, യൂറോ – അമേരിക്കൻ സാമ്രാജ്യത്ത വാദികളുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് ആഫ്രിക്കൻ രാഷ്ട്രീയത്തെയും സംസ്കാരത്തെയും മോചിപ്പിക്കാനായി പോരാടിയ ഗൂഗി വാ തിഓംഗോയുടെ ജീവിത പോരാട്ടത്തെ അന്വർഥമാക്കുന്നതാണ്‌ ഈ കുറിയ വാക്കുകൾ.

സാംസ്കാരിക അധിനിവേശത്തിനെതിരെ ഭാഷയെ ആയുധമാക്കി പോരാടാനായിരുന്നു ഗൂഗി വാ തിഓംഗ തീരുമാനിച്ചത്. “മറ്റുള്ളവരുടേതിനു വേണ്ടി ഒരാൾ മാതൃഭാഷയെ ഉപേക്ഷിക്കുന്നത് ശരിയാണോ? ഇത് കൊടിയ വഞ്ചനയാണ്, അത് കുറ്റബോധം ജനിപ്പിക്കുന്നു. പക്ഷെ എന്നെ സംബന്ധിച്ച് മറ്റൊരു മാർഗമില്ല. എനിക്ക് ആ ഭാഷ സമ്മാനിക്കപ്പെട്ടു. അതു പ്രയോഗിക്കാനാണ് എന്റെ തീരുമാനം”. സ്വന്തം ഭാഷ പോരാട്ടത്തിന്റെ ആയുധമാക്കി എടുക്കാനുള്ള തീരുമാനത്തെ ഗൂഗി വാ തിഓംഗ വിശദീകരിച്ചത് ഇങ്ങനെയാണ്.

ആംഗലേയത്തെ നിരാകരിച്ചതിനാലാണ് നൊബേൽ സമ്മാനമുൾപ്പടെയുള്ള ബഹുമതികൾ ഗൂഗി വാ തിഓംഗയ്ക്ക്‌ ലഭിക്കാതെ പോയതെന്ന ആക്ഷേപമുണ്ട്. എന്നാൽ നോബേലും ബുക്കറും പോലെയുള്ള പുരസ്കാരത്തിന് അദ്ദേഹത്തെ പരിഗണിക്കാഞ്ഞത് പോരാട്ടത്തിന്റെ കരുത്തിനുള്ള അംഗീകാരമായാണ് വായനാലോകം കരുതുന്നത്.

ഭാഷയെ പ്രതിരോധത്തിന്റെയും സാമ്രാജ്യത്ത വിരുദ്ധതയുടെയും ആയുധമാക്കാമെന്ന് തെളിയിച്ച സാഹിത്യക്കാരനായ ഗൂഗി വാ തിഓംഗോ സാംസ്കാരിക അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിര പോരാളിയാണ്. ഭാഷാ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ആധുനികകാലത്തെ അധികാര – അധിനിവേശ ഭരണ രൂപങ്ങൾക്കുള്ള മറുപടി കൂടിയാണ് ഗൂഗി വാ തിഓംഗോയുടെ എഴുത്തുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News