ലഹരി ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയിസാണ്, സെറ്റുകളിൽ തനിക്ക് അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല: നിഖില വിമൽ

ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി നിഖില വിമൽ. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ താന്‍ അഭിനയിച്ച സിനിമാ ലൊക്കേഷനുകളിൽ ഉണ്ടായിട്ടില്ല എന്ന് നിഖില പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബിൽ ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നും നടി കൂട്ടിച്ചേർത്തു.

‘മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയിസാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ താന്‍ അഭിനയിച്ച സിനിമകളുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല’-നിഖില വ്യക്തമാക്കി.

മദ്യവും ലഹരിയാണ്. എന്നാല്‍ അത് നിരോധിച്ചിട്ടില്ല. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കണം. സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ല. ഇത്തരം കാര്യങ്ങള്‍ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനിക്കേണ്ടത് എന്നും നിഖില പറഞ്ഞു.

ഒപ്പം വിവാഹവുമായി ബന്ധപ്പട്ട് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില ആരോപിച്ചു. താൻ പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഇതില്‍ നിന്ന് ഒരു വരി മാത്രം അടര്‍ത്തിയെടുത്ത് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. ഈ കാര്യത്തില്‍ ആരും എന്റെ പ്രതികരണം ചോദിച്ചിട്ടില്ല. ഞാൻ പ്രതികരിച്ചിട്ടുമില്ല. അതിനാൽ ഇതിനെ തുടര്‍ന്ന് സോഷ്യല്‍മീഡയയിലുണ്ടായ വിവാദങ്ങളില്‍ എനിക്ക് ഉത്തരവാദിത്തമില്ല. സമൂഹത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാധ്യമങ്ങളാണെന്നും നിഖില പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here