
നിലമ്പൂരിലെ പരാജയം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. എം സ്വരാജ് മണ്ഡലത്തിൽ വന്നതോടെ അഭൂത പൂർവ്വമായ ആവേശമുണ്ടായി. നിലമ്പൂർ സ്ഥിരമായി യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. ഒരു സ്വതന്ത്രനെ നിർത്തിയാണ് എൽഡിഎഫ് അവിടെ മുൻകാലങ്ങളിൽ വിജയിച്ചത്. നിലമ്പൂരിലെ പരാജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. മുൻകാല അനുഭവങ്ങൾ ഇതിനു ഉദാഹരണം ആണെന്നും ജനവിശ്വാസം നേടാൻ പാർട്ടിക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. ആം ആദ്മി എംഎൽഎ കാലു മാറിയ ഗുജറാത്തിലെ മണ്ഡലത്തിലും ബിജെപിക്ക് നേട്ടമുണ്ടായില്ല.
അതേസമയം എം വി ഗോവിന്ദൻ്റെ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ എം വി ഗോവിന്ദനും പിണറായി വിജയനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് എനിക്കുമുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഫലത്തിലെ ജനവിധി അംഗീകരിക്കുന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ. പരാജയം പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയെ തരാതരം പോലെ ഉപയോഗിച്ചു. വർഗീയശക്തികളെ ചേർത്ത് നിർത്തി സർക്കാരിനെതിരെ കള്ള പ്രചാരവേല നടത്തിയാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ച വോട്ട് നിലനിർത്താൻ സാധിച്ചിട്ടില്ല. എൽഡിഎഫ് രാഷ്ട്രീയമായി മത്സരിച്ച് വിജയിക്കാൻ കഴിയുന്ന മണ്ഡലമായിരുന്നില്ല നിലമ്പൂർ. യുഡിഎഫിനെതിരെയുള്ള വോട്ടുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. യുഡിഎഫിന് ലഭിച്ച വോട്ടുകൾ വർഗീയ ശക്തികളുടെ പിന്തുണയോടെയാണ്. ബിജെപി വോട്ടു കുറഞ്ഞു. ആ വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here