
നിലമ്പൂരില്‍ എല്‍ഡിഎഫ് ആവേശത്തിലാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. പിവി അൻവർ മത്സര രംഗത്തേക്ക് വരുന്നത് എല്‍ഡിഎഫ് ഗൗരവത്തിൽ എടുക്കുന്നില്ലെന്നും
അന്‍വറിനെയോര്‍ത്ത് ആശങ്ക യുഡിഎഫിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ജീവിതം എല്‍ഡിഎഫ് സർക്കാർ മെച്ചപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ദാരിദ്ര്യം അവസാനിപ്പിച്ചവെന്നും കേരളത്തെ ലോകോത്തര രീതിയിൽ ഉയർത്തുമെന്നും കേരളത്തിലെ എല്ലാ മേഖലയിലും വലിയ കുതിപ്പ് ആണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലമ്പൂരിന്റെ മണ്ണിൽ എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിജയത്തിനായി രാവും പകലും പ്രവർത്തിക്കുമെന്നും ലക്ഷ്യം കാണാതെ എല്‍ഡിഎഫ് ഈ പടയോട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരിൻ്റെ പക്ഷം ഇടതുപക്ഷമാണെന്ന് എല്‍ഡിഎഫ് കണ്‍വെൻഷനില്‍ ജോസ് കെ മാണി പറഞ്ഞു. ഈ ജനവിധി മൂന്നാം എല്‍ഡിഎഫ് സർക്കാരിന്റെ സൂചനയാകുമെന്നും പ്രതിസന്ധികളിൽ ജനങ്ങളെ ചേർത്തു നിർത്താൻ ഈ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ് നിലമ്പൂരിന്റെ മകനാണ്. വർഗീയതക്ക് എതിരെ സ്വരാജ് ശബ്ദം ഉയർത്തി.അനീതികൾക്ക് എതിരെ സ്വരാജ് ശബ്ദം ഉയർത്തി. എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന നേതാവാണ് സ്വരാജെന്നും ജോസ് കെ മാണി പറഞ്ഞു. ബിജെപിക്ക് സ്ഥാനാർത്ഥിയെ റിക്രൂട്ട് ചെയ്യുന്ന ഏജന്റായി യുഡിഫ് മാറിയിരിക്കുന്നുവെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തുകയുണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

