യമുനാ നദിയിലെ ജലനിരപ്പ്‌ സർവകാല റെക്കോഡിൽ, 9000 പേരെ ഒ‍ഴിപ്പിച്ചു

യമുനയിലെ ജലനിരപ്പ്‌ സർവകാല റെക്കോഡിൽ എത്തിയതോടെ ദില്ലിയിലെ താഴ്‌ന്ന മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ബുധനാഴ്‌ച യമുനയിലെ ജലനിരപ്പ്‌ 207.81 മീറ്ററായി ഉയർന്നു. 1978 സെപ്തംബർ ആറിന്‌ രേഖപ്പെടുത്തിയ 207.49 മീറ്ററാണ്‌ ഇതിനുമുമ്പത്തെ ഉയർന്നനിരക്ക്‌. ഒമ്പതിനായിരത്തോളംപേരെ മേഖലയിൽനിന്ന്‌ ഒഴിപ്പിച്ചെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ അറിയിച്ചു.

താഴ്‌ന്ന പ്രദേശങ്ങളിൽ നാൽപ്പതിനായിരത്തോളംപേർ താമസിക്കുന്നുണ്ട്‌. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കം ആരംഭിച്ചു. ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ്‌ അണക്കെട്ടിൽനിന്നും യമുനയിലേക്ക്‌ വെള്ളം തുറന്നുവിടുന്നത്‌ നിയന്ത്രിക്കണമെന്ന്‌ മുഖ്യമന്ത്രി കെജ്‌രിവാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായോട്‌ ആവശ്യപ്പെട്ടു.

ALSO READ: അജിത് ഡോവലും നിര്‍മ്മല സീതാരാമനും, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക

പഞ്ചാബിലും ഹരിയാനയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്‌. എൻഡിആർഎഫിന്‌ പുറമേ സൈന്യത്തിന്‍റെയും സഹായം ഹരിയാന സർക്കാർ ആവശ്യപ്പെട്ടു. വെള്ളത്തിലേക്ക്‌ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന്‌ ഷോക്കേറ്റ്‌ ഫരീദാബാദിൽ ഒരാൾ മരിച്ചു.

പഞ്ചാബിലെ പട്യാല, രൂപ്‌നഗർ, മോഗ, ലുധിയാന, മൊഹാലി, എസ്ബിഎസ് നഗർ, ഫത്തേഗഡ് സാഹിബ് ജില്ലകളിലായി പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. ഇരു സംസ്ഥാനത്തുമായി ഇരുപതോളം പേരാണ്‌ മരിച്ചത്‌.

കനത്ത മഴയിൽ തകർന്നടിഞ്ഞ ഹിമാചൽ പ്രദേശിൽ ബുധനാഴ്‌ച മഴ മാറിനിന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും ഗതാഗതയോഗ്യമല്ലാതായ റോഡുകൾ ഭാഗികമായി തുറന്നതോടെ പലയിടത്തായി കുടുങ്ങിയ അരലക്ഷത്തോളം വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനത്ത്‌ എത്തിച്ചെന്ന്‌ സർക്കാർ അറിയിച്ചു.

ALSO READ: ചാന്ദ്രയാൻ 3: ‍വ്യാ‍ഴാ‍ഴ്ച കൗണ്ട്ഡൗണ്‍, വിക്ഷേപണം വെള്ളിയാ‍ഴ്ച

മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതരാണ്‌. കുളു, മണാലി പ്രദേശങ്ങളിൽ വൈദ്യുതി–- മൊബൈൽ ബന്ധം താൽക്കാലികമായി പുനഃസ്ഥാപിച്ചു. കുളു–- മണാലി പാതയും ഗതാഗതയോഗ്യമാക്കി. ലാഹൗളിൽ കുടുങ്ങിയ മുന്നൂറി-ലധികം ടൂറിസ്റ്റ് വാഹനങ്ങൾക്കും വഴിയൊരുക്കി നൽകിയതോടെ ഇവരും സുരക്ഷിതസ്ഥാനത്തേക്ക്‌ തിരിച്ചു. മൺസൂൺ സീസണിൽ സംസ്ഥാനത്ത്‌ ഇതുവരെ 88 മരണം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. നൂറിലേറെപ്പേർ മരിച്ചെന്നാണ്‌ അനൗദ്യേഗിക കണക്ക്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel