
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് കേരളത്തിന് മുന്നിൽ തോറ്റ് പിൻവാങ്ങിയതാണ് ഈ മഹാമാരി. അന്ന് ഇടതുപക്ഷമായിരുന്നു അധികാരത്തിൽ. ആരോഗ്യമേഖലയുടെ അമരത്ത് കെ കെ ശൈലജ ടീച്ചർ. വിപുലമായ പ്രതിരോധ സംവിധാനമൊരുക്കി നിപയെ കെട്ടുകെട്ടിക്കാൻ അന്ന് നമുക്കായി.
ഇന്ന് യുഡിഎഫാണ് അധികാരത്തിൽ. ആരോഗ്യമന്ത്രി കെ മുരളീധരൻ. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചപ്പോൾ പലരും സമൂഹ മാധ്യമങ്ങളിൽ ഭയവും നടക്കവും രേഖപ്പെടുത്തുന്നത് കാണാം. ആ ഭയം വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. പക്ഷേ കൃത്യമായ ഏകോപനത്തിലൂടെ ഇത്തവണയും നിപയെ തുരത്താൻ നമുക്കാവും. അതിന് ഈ സർക്കാരും ആരോഗ്യവകുപ്പും കൃത്യമായ ഇടപെടൽ നടത്തണമെന്ന് മാത്രം.
എന്നാൽ ഇപ്പോൾ മറ്റൊരു ചർച്ച കൂടി സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. കേരളത്തിൽ നിപ സ്ഥിരീകരിച്ചപ്പോൾ കോൺഗ്രസിന്റെ സമുന്നതനായ നേതാവും ഇന്നത്തെ ആരോഗ്യമന്ത്രിയുമായ കെ മുരളീധരൻ നടത്തിയ ഒരു പ്രസംഗം. ‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും’! ഭരണത്തിലുള്ളവരെ പരിഹസിക്കാൻ നടത്തിയ ഏറ്റവും നീചമായ പരാമര്‍ശം. അതായത് ഭരിക്കുന്നവരുടെ പ്രശ്നംകൊണ്ടാണ് നിപ വന്നതുപോലും. ഈ പ്രസംഗം സോഷ്യൽ മീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുകയാണ്.
‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങളൊക്കെയാണ് വരുന്നത്. നിപ, വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ നമ്മുടെ നാട്ടില്‍. ഇപ്പോളെന്താണ് നിപ ഉണ്ടാവാന്‍ കാരണം? ഭരിക്കുന്നവന്‍ ശരിയല്ല, അതുകൊണ്ട് തന്നെയാണ്’- ഇതാണ് കെ മുരളീധരന്റെ പഴയ പ്രസംഗത്തിലെ വിവാദ പരാമര്‍ശം.
ഇപ്പോൾ വീണ്ടും നിപ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേരളത്തിൽ ഇപ്പോൾ ഭരണത്തിൽ ആരാണെന്ന് തത്കാലം കെ മുരളീധരനോട് ചോദിക്കുന്നില്ല. എന്നാൽ സോഷ്യൽ മീഡിയ അത് ചോദിക്കാതിരിക്കുന്നില്ല കേട്ടോ! കെ മുരളീധരന്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായെന്നും ഇക്കാര്യത്തില്‍ 100 ശതമാനം കെ മുരളീധരന്‍ സാറിനൊപ്പമെന്നുമെല്ലാം പരിഹസിച്ച് ട്രോളുകളുടെ പെരുമഴയാണ്.
കെ മുരളീധരൻ പറഞ്ഞതിലെ തെറ്റും അനൗചിത്യവും പ്രബുദ്ധരായ മലയാളികൾക്കെല്ലാം പണ്ടേ മനസിലായ കാര്യമാണ്. ഒരു മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി ഒരു നാടും സർക്കാരും പോരാടുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തിയതെന്നോർക്കണം. ഇത് മനോനിലയുടെ കൂടി വിഷയമാണ്. ഈ മനോനിലയോടുകൂടിയാണ് ഇനി നിപക്കെതിരായ പ്രതിരോധം ആരോഗ്യമന്ത്രി നടത്തുന്നതെങ്കിൽ ഭയപ്പെടേണ്ടതുണ്ട്. നിപയെ കെട്ടുകെട്ടിച്ച അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ നിപ റാണിയെന്നൊക്കെ വിളിച്ചവരാണ് കോൺഗ്രസുകാർ.
നിപ രോഗബാധയുടെ ഭീഷണി കേരളം ആശങ്കയോടെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ ഈ സർക്കാരിന് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. രണ്ടാമതും സംസ്ഥാനത്ത് ഭീതി പടർത്തിയ നിപയെ യാതൊരു നഷ്ടവും കൂടാതെ പരാജയപ്പെടുത്തിയവരാണ് നമ്മൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

