
പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോറുമായുള്ള ലയന ചര്‍ച്ചയില്‍ നിന്ന് മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ പിന്മാറിയതായി റിപ്പോര്‍ട്ടുകൾ. ലയിച്ചിരുന്നെങ്കിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളായി ഇവർ മാറിയേനെ. നിസാന്‍റെ പിന്മാറ്റത്തോടെ ടോക്കിയോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ ഓഹരി നാലുശതമാനത്തിലധികം ഇടിഞ്ഞു. നിസാന് വിപണിയിൽ നഷ്ട്ം സംഭവിച്ചെങ്കിലും ഹോണ്ടക്ക് നേട്ടമാണുണ്ടായത്.
രണ്ട് ജാപ്പനീസ് വാഹന നിർമ്മാതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകൾ സങ്കീർണ്ണമാക്കിയതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ നിസാന്‍ തള്ളുകയും ഫെബ്രുവരി പകുതിയോടെ അന്തിമ തീരുമാനം അറിയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം ധാരണാപത്രത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തെ കുറിച്ച് നിസാനില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹോണ്ടയുടെ വിശദീകരണം.
ALSO READ; ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയിൽ വൻ വികസനം: കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം
9,000 ജീവനക്കാരെയും ആഗോള ശേഷിയുടെ 20 ശതമാനവും വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിടുന്ന നിസാൻ ഹോണ്ടയുടെ സഹായമില്ലാതെ ഇനി ഇതെങ്ങനെ നടപ്പാക്കും എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ലയന ചര്‍ച്ചകള്‍ ഇരുകമ്പനികളും ആരംഭിച്ചത്. ചൈന അടക്കം വിവിധ രാജ്യങ്ങളിലെ ഇലക്ട്രിക് വാഹന കമ്പനികളില്‍ നിന്നും വലിയ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് വില്‍പ്പനയില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളെ സൃഷ്ടിക്കുന്നതിനുള്ള ലയന നീക്കം ഇരുകമ്പനികളും ആരംഭിച്ചത്.
നിസാനെ ഹോണ്ടയുടെ ഉപകമ്പനിയാക്കാനുള്ള തീരുമാനത്തിലാണ് തർക്കം രൂപപ്പെട്ടതെന്നാണ് സൂചന. നിസാനേക്കാൾ നിസാനെക്കാള്‍ അഞ്ചിരട്ടി വിപണി മൂല്യമുള്ള കമ്പനിയാണ് ഹോണ്ടയെങ്കിലും, അവരുടെ ഉപകമ്പനിയാകാൻ നിസാന് താല്പര്യമില്ല എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 51 ബില്യൺ ഡോളറാണ് ഹോണ്ടയുടെ ഇപ്പോഴത്തെ വിപണി മൂല്യം .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here