
പ്രതിഷേധത്തിനിടെ ഷൈജ ആണ്ടവന്‍ കാലിക്കറ്റ് എന്‍ ഐ ടിയില്‍ ഡീന്‍ ആയി ചുമതലയേറ്റു. എന്‍ ഐ ടിക്ക് മുന്‍പില്‍ വലിയ പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. എന്‍ ഐ ടി കവാടം ഉപരോധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍ ഐ ടി പ്രൊഫ. ഷൈജ ആണ്ടവനെയാണ് പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വകുപ്പിന്റെ ഡീന്‍ പദവിയിലേക്ക് ഉയര്‍ത്തി നിയമനം നല്‍കിയത്. ചുമതലയേറ്റ ദിവസം വലിയ പ്രതിഷേധമാണ് എന്‍ ഐ ടി കവാടത്തില്‍ അരങ്ങേറിയത്. പ്രതിഷധവുമായി എത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കവാടം ഉപരോധിച്ചു. വലിയ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ വര്‍ഷത്തെ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ആണ് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഷൈജ ഫേസ്ബുക്ക് കമന്റ് ഇട്ടത്. എന്‍ ഐ ടി മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപികയായിരുന്നു അന്ന് ഇവർ. ഷൈജ ആണ്ടവന്‍ നിലവില്‍ ജാമ്യത്തിലാണ്. ‘ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ ആണ്ടവന്‍ അന്ന് ഫേസ്ബുക്കില്‍ കമന്റ് ഇട്ടിരുന്നത്. പിന്നാലെ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്‍ ഐ ടി അധ്യാപക സമിതി ഇക്കാര്യത്തില്‍ ഷൈജ ആണ്ടവനെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here