
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. കേസിൽ പ്രതിയായ ഡോ. റാമിൻ്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ക്ലിനിക്ക് പ്രവർത്തകർ താഴിട്ട് പൂട്ടി.
നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. റാമിൻ്റെ ചിറക്കുനിയിലെ ക്ലിനിക്കിലേക്കായിരുന്നു ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. ജാതീയ അധിക്ഷേപം നടത്തിയ അധ്യാപകനെതിരെ ഡോ. ബി ആർ അംബേദ്കറുടെ ഫോട്ടോ ഉയർത്തിയായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.
ഇതിനിടെ നിതിൻ രാജിൻ്റെ മരണം അന്വേഷിക്കുന്ന അന്വേഷണ സംഘം കോളേജിലെത്തി തെളിവ് ശേഖരിച്ചു. നേരത്തെ വിദ്യാർഥികൾ ഡോ. റാമിനെതിരെ നൽകിയ പരാതികളും കോളജിലെ സിസിടിവി ദൃശ്യങ്ങളുമാണ് പൊലീസ് ശേഖരിക്കുന്നത്. നിതിൻ രാജിൻ്റെ സഹപാഠികളുടെ മൊഴിയെടുക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. കോളേജ് അവധി ആയതിനാൽ വിദ്യാർഥികളുടെ വീട്ടിലെത്തി മൊഴിയെടുക്കാനാണ് നീക്കം. അതേ സമയം പ്രതികളായ അധ്യാപകർ ഡോ. റാമും ഡോ. സംഗീതയും ഒളിവിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

