
കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർഥി യൂണിയൻ പ്രതിനിധികൾ. നിതിൻ രാജിന്റെ മരണത്തിൽ പ്രതികരിച്ച വിദ്യാർഥികളെ നിരീക്ഷിക്കാൻ മാനേജ്മെൻറ് ആളെ വെച്ചതായി യൂണിയൻ പ്രതിനിധികൾ പറഞ്ഞു. അവരുടെ ഫോട്ടോയും ദൃശ്യങ്ങളും പകർത്തിയെന്നും കുട്ടികൾ ആരോപിച്ചു.
തങ്ങളുടെ കരിയർ ഇല്ലാതാക്കുമോ എന്ന ഭയമുണ്ടെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. മാനേജ്മെൻറ് പ്രതിനിധികൾ ചർച്ചയ്ക്ക് എത്തിയില്ലെന്ന് പറഞ്ഞ വിദ്യാർഥികൾ തീരുമാനമെടുക്കാൻ പവർ ഇല്ലാത്ത ഒരാളെയാണ് ചർച്ചയ്ക്ക് വിട്ടതെന്നും പറഞ്ഞു. മാനേജ്മെന്റ് പ്രതിനിധി ഡോ. റാമിനെ ന്യായീകരിച്ച് സംസാരിച്ചുവെന്നും വിദ്യാർഥികൾ പറഞ്ഞു.
‘മാനേജ്മെൻ്റുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. തീരുമാനമെടുക്കാൻ കഴിയാത്ത പ്രതിനിധിയെയാണ് ചർച്ചയ്ക്ക് അയച്ചത്. പരസ്പര വിരുദ്ധമായാണ് വന്നയാൾ സംസാരിച്ചത്. വിചിത്രമായ പ്രതികരണങ്ങളാണ് നടത്തിയത്. റാം സാർ കറുത്ത ആളാണ് എങ്ങനെ അയാൾക്ക് കറുത്ത ആളെ അധിക്ഷേപിക്കാൻ പറ്റും എന്ന് ചർച്ചയ്ക്ക് വന്ന ആൾ ചോദിച്ചു. റാമിനെ കൂടാതെ മറ്റ് അധ്യാപകരും ജാതി അധിക്ഷേപം നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തും’.
ഡോക്ടർ റാമിനെ പുറത്താക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും മറ്റു ആവശ്യങ്ങൾ കൂടി മാനേജ്മെന്റെ മുന്നിൽ വയ്ക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. നിരവധി വിദ്യാർത്ഥികൾ മറ്റു അധ്യാപകർക്കെതിരെയും പരാതി നൽകുന്നുണ്ടെന്ന് വിദ്യാർഥി യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എല്ലാ ആവശ്യങ്ങളും അംഗീകരിക്കും വരെ ബഹിഷ്കരണത്തിൽ നിന്ന് പിന്മാറില്ലെന്നും അവർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

