
അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡണ്ട് വണ്ടിത്തടം മധുവും സെക്രട്ടറി വി. പൊന്നുക്കുട്ടനും ആവശ്യപ്പെട്ടു.
കൂലിവേല ചെയ്ത് ജീവിക്കുന്ന പാവപ്പെട്ട ഒരു ദളിത് കുടുംബത്തിൻ്റെ പ്രതീക്ഷയാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ സമനില തെറ്റിയ ജാതിവെറിയൻമാരായ അധ്യാപകർ തല്ലി കെടുത്തിയത്. ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പറയുന്നത് സ്ഥിരമായി ഇത്തരം സംഭവങ്ങൾ ഇവിടെ തുടർച്ചയായി നടക്കുന്നുണ്ട് എന്നാണ്.
ജാതിവെറി മാത്രമല്ല നിറത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും രക്ഷിതാക്കളുടെ ജോലിയുടെയും വരുമാനത്തിൻ്റെയും പേരിൽ വരെ വിദ്യാർത്ഥികളെ അധ്യാപകർ ആക്ഷേപിക്കുന്നു എന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഇത്തരം മനോരോഗികളായ ആളുകളെ കേരളീയ സമൂഹത്തിന് എങ്ങിനെയാണ് അധ്യാപകർ എന്ന നിലയിൽ അംഗീകരിക്കാനാവുക.
നിതിൻ രാജിൻ്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ പട്ടികജാതി അതിക്രമംതടയൽ നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതിനെ പട്ടികജാതി ക്ഷേമ സമിതി സ്വാഗതം ചെയ്തു. ഒപ്പം കുറ്റക്കാരായ അധ്യാപകരെ ഉടനടി അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്നും സമിതിയുടെ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തി കൊണ്ട് വാരാൻ സംഘടന നിർബന്ധിതമാവുമെന്ന് സംസ്ഥാന പ്രസിഡണ്ട് വണ്ടിത്തടം മധുവും സെക്രട്ടറി വി.പൊന്നുക്കുട്ടനും അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

