വധശ്രമം, മയക്കുമരുന്ന് വിൽപ്പന, വീടു കയറി ഭീഷണി’: പത്തനംതിട്ടയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു

പത്തനംതിട്ടയിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പെരിങ്ങനാട് ജയകുമാറി(47)നെയാണ് കാപ്പാ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് പ്രതിയ്‌ക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

അടൂർ, ഏനാത്ത് പത്തനംതിട്ട, ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, വീടു കയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ ഇരുപത്തിയഞ്ചോളം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ് ജയകുമാർ. നിലവിൽ അടൂർ എക്സൈസ് സർക്കിൾ ഓഫീസിൽ രജിസ്റ്റർ ചെയ്ത അബ്കാരി നിയമമനുസരിച്ചുള്ള കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. കഴിഞ്ഞ മേയിൽ എക്സൈസ് രജിസ്റ്റർ ചെയ്ത അബ്കാരികേസിൽ പ്രതിയായതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു.

ALSO READ: ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി

അടൂർ പൊലീസ് ഇൻസ്പെക്ടർ ഇയാൾക്കെതിരെ കാപ്പാ നടപടികൾ സ്വീകരിക്കുവാനുള്ള ശുപാർശ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ചിരുന്നു. ജൂൺ ഇരുപതിന് എക്സൈസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും തുടർന്ന് ജാമ്യത്തിനായി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ച സാഹചര്യത്തിലുമാണ് ഇപ്പോൾ കളക്ടറുടെ കാപ്പാ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, സി പി ഓമാരായ സൂരജ് ആർ കുറുപ്പ്, എസ് ശ്രീജിത്ത്, അനസ് അലി, ശ്യാംകുമാർ എന്നിവരടങ്ങുന്ന അന്വേഷണസംഘം കോടതിയിൽ നിന്നും അനുമതി വാങ്ങി കൊട്ടാരക്കര സബ്ജയിലിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തു, നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.

ALSO READ: ദരിദ്രർക്കും വേണം മാനസികാരോഗ്യം, കൈരളി ടി വി ഡോക്‌ടേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. ടി മനോജ് കുമാര്‍

കഴിഞ്ഞ ഏപ്രിലിൽ ജയകുമാറിനെതിരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഈ ഉത്തരവ് മറികടന്ന് ജില്ലയിൽ പ്രവേശിച്ച്, പത്രപ്രവർത്തകനെയും മാതാവിനെയും ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് ഇയാൾക്കെതിരെ കാപ്പാ പ്രകാരം നടപടികൾ സ്വീകരിക്കുന്നത്.

അതേസമയം, വിവിധ കേസുകളിലുൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും, അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പതിനാറു പേർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇത്തരം നടപടികൾ ജില്ലയിൽ തുടരുന്നുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News