
ബാംഗ്ലൂരിൽ ഡോക്ടറുടെ ഒരു കോടി വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. ആവളഹല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവാഹ മണ്ഡപത്തിൽ വച്ചാണ് ഡോക്ടറുടെ കൈയിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കപ്പെട്ടത്. എൻആർഐ ഡോക്ടർ സിരുവല്ല ശ്രീദേവി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഏപ്രിൽ 22ന് ഹസ്തോക്കിലെ എസ്ഡിപി കല്യാണ മണ്ഡപത്തിൽ വച്ചാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
യുഎസിൽ സ്ഥിര താമസമാക്കിയ ശ്രീദേവി സഹോദരിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആണ് ഏപ്രിൽ 18ന് ഇന്ത്യയിലെത്തിയത്. ഏപ്രിൽ 22ന് ആണ് ശ്രീദേവിയുടെ സഹോദരി ആഭരണങ്ങൾ അടങ്ങുന്ന ബോക്സ് കൈമാറിയത്. അതിൽ നിന്നുള്ള ചില ആഭരണങ്ങൾ ധരിച്ചാണ് അന്ന് ശ്രീദേവി വിവാഹ റിസപ്ഷന് എത്തിയത്. പോകുന്നതിന് മുമ്പ് തന്റെ പക്കലുണ്ടായിരുന്ന ബാക്കി സ്വർണ്ണാഭരണങ്ങൾ റൂമിൽ സുരക്ഷിതമായി വച്ചതായി ശ്രീദേവി പൊലീസിന് മൊഴി നൽകി.
ALSO READ; ബസ് റൂട്ട് വായിച്ചു കൊടുക്കാൻ വിസമ്മതിച്ചു; ചെന്നൈയിൽ ഓടുന്ന ബസിൽ വയോധികനെ കൊലപ്പെടുത്തി യുവാവ്
റിസപ്ഷന് ശേഷം രാത്രി 11.30യോടെ തിരികെ റൂമിലേക്ക് എത്തിയപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം താൻ അറിയുന്നതെന്ന് ശ്രീദേവി വ്യക്തമാക്കി. രണ്ട് ജോഡി കമ്മലുകളും ഒരു നെക്ലേസും അടങ്ങുന്ന 725 ഗ്രാം ആഭരണങ്ങളാണ് കളവ് പോയത്. താൻ ആഭരങ്ങൾ ധരിക്കുന്നതിനിടയിൽ വീട്ടുജോലിയ്ക്ക് നിൽക്കുന്ന സ്ത്രീ മുറിയിലേക്ക് കയറി വന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി ശ്രീദേവി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളെ സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

