പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്കു ജര്‍മനിയില്‍ നഴ്സിങ് പഠനമൊരുക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ജര്‍മനയില്‍ നഴ്സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു പട്ടികജാതി – പട്ടികവര്‍ഗ – പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പഠനത്തിനു ശേഷം 55 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തില്‍ ഇവര്‍ക്കു ജര്‍മനിയില്‍ നഴ്സായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടിക വര്‍ഗ പിന്നാക്ക വികസന വകുപ്പുകള്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്ുമായി(ഒഡെപെക്) ചേര്‍ന്നു നടപ്പാക്കുന്ന ഉന്നതി സ്‌കോളര്‍ഷിപ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജര്‍മനയില്‍ ബിഎസ്സി നഴ്സിങ് പഠിക്കാന്‍ കഴിഞ്ഞാല്‍ അവിടെത്തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ നഴ്സായി ജോലി ചെയ്യാന്‍ കഴിയുമെന്നതു മുന്നില്‍ക്കണ്ടാണു പട്ടിക വിഭാഗത്തില്‍പ്പെടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള അവസരമൊരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 35 ലക്ഷം രൂപയാണു ഫീസ് ഇനത്തില്‍ വേണ്ടിവരുന്നത്്. ഈ തുക പലിശയില്ലാതെയോ ചെറിയ പലിശയ്ക്കോ വായ്പയായി നല്‍കാന്‍ പട്ടിക ജാതി, പട്ടിക വര്‍ഗ കോര്‍പ്പറേഷന്‍ തയാറായാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു ജര്‍മനിയില്‍ നഴ്സിങ് പഠനത്തിന് അവസരമൊരുങ്ങും. അവിടുത്തെ ശമ്പളം വച്ചു നോക്കിയാല്‍ ഒരു വര്‍ഷംകൊണ്ടുതന്നെ ഈ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ക്കു ശോഭനമായ ജീവിതസാഹചര്യം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Also Read: ഇനിമുതല്‍ സ്റ്റാറ്റസുകള്‍ രണ്ടാ‍ഴ്ച വരെ കാണാം; അടിമുടി മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പട്ടിക വിഭാഗത്തില്‍പ്പെടുന്ന 425 പേരെ തെരഞ്ഞെടുത്തു വിദേശ സര്‍വകലാശാലകളില്‍ പഠനത്തിന് അയച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം 310 പേര്‍ക്കു കൂടി വിദേശ പഠന സൗകര്യമൊരുക്കുന്നുണ്ട്. ഓരോ വര്‍ഷവും മുന്നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു വിദേശ പഠനമൊരുക്കുകയാണു ലക്ഷ്യം. ആഗോള റാങ്കിങ്ങില്‍ അഞ്ഞൂറിനുള്ളില്‍ വരുന്ന മികച്ച സര്‍വകലാശാലയിലേക്കാണ് ഇവരെ പഠനത്തിനായി അയക്കുന്നത്.

വിദേശത്തു പഠിക്കുമ്പോള്‍ വി്ദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കമുണ്ടാകുന്ന ആശങ്ക പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡെപെകുമായി സഹകരിച്ച് ഉന്നതി സ്‌കോളര്‍ഷിപ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാര്‍ഥി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ത്തന്നെ ഒഡെപെക് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്യും. പഠനകാലയളവില്‍ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഒഡെപെകിനെ ബന്ധപ്പെടാം. ഈ രീതിയില്‍ വിദേശ പഠനത്തിന് വിദ്യാര്‍ഥികളെ അയക്കുക മാത്രമല്ല, പഠനകാലയളവിലുടനീളം അവര്‍ക്കു സംരക്ഷണം നല്‍കുകയെന്ന കടമകൂടി സര്‍ക്കാര്‍ നിര്‍വഹിക്കുകയാണ് – മന്ത്രി പറഞ്ഞു. വിദേശ പഠന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി www.odepc.net/unnathi എന്ന വെബ്സൈറ്റ്് വഴി രജിസ്റ്റര്‍ ചെയ്യാം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ഓഫിസില്‍ ലഭിക്കും.

Also Read: റീബില്‍ഡ് കേരള; വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി മന്ത്രിസഭായോഗം

തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ഒഡെപെക് ചെയര്‍മാന്‍ കെ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പട്ടികജാതി, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. സുധീര്‍, ഒഡെപെക് മാനേജിങ് ഡയറക്ടര്‍ കെ.എ. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News