
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ സൂംബാ ഡാൻസും വ്യായാമവും നടപ്പിലാക്കുന്നതിനെതിരെ വിവാദങ്ങൾ ഉയർത്തുന്നത് അനാവശ്യമാണെന്നും, ആരോപണങ്ങളിൽ കഴമ്പില്ലെന്നും, ദുരുദ്ദേശപരമായ ഇത്തരം പ്രസ്താവനകളെ അവഗണിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി.
പൊതുവിദ്യാലയങ്ങളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കാനുള്ള പദ്ധതികളും നടപ്പിലാക്കണം. കലോത്സവത്തിലും, കായിക മത്സരങ്ങളിലും, ഫിസിക്കൽ ട്രെയിനിങ്ങുകളിലുമില്ലാത്ത പ്രശ്നങ്ങൾ സൂംബാ ഡാൻസിൽ ഉന്നയിക്കുന്നത് ശരിയല്ല. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ആശങ്കയിലാക്കുന്ന അനാവശ്യ വിവാദങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഗൾഫിലെ ഒട്ടുമുക്കാൽ വിദ്യാലയങ്ങളിലും സൂംബ നൃത്തം കുട്ടികൾ അഭ്യസിക്കുന്നുണ്ട്. മടുപ്പുളവാക്കാത്ത ലളിതമായ വ്യായാമം എന്ന നിലക്കാണ് അതിന് സ്വീകാര്യത ലഭിച്ചത്. നമ്മുടെ സാമൂഹിക പശ്ചാത്തലത്തിൽ ഇത്തരം പരിഷ്‍കാരങ്ങൾ ആരംഭിക്കുമ്പോൾ വിദ്യാർഥികളെ മാത്രമല്ല പൊതുസമൂഹത്തെയും ബോധവാന്മാരാക്കേണ്ടതുണ്ട്. അൽപ വസ്ത്രധാരികളായി ആണും പെണ്ണും ഇടകലർന്ന് നടത്തുന്ന കൂത്താട്ടമായി പോലും, പരിപാടി കാണുന്നതിന് മുമ്പ് ചിലർ വിധിയെഴുതിക്കഴിഞ്ഞു. ആ സ്ഥിതിക്ക് വിവാദം കൊഴുപ്പിക്കാതിരിക്കാനാണ് അധികൃതർ ശ്രമിക്കേണ്ടത്.
സിപിഐ എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടത് പോലെ പദ്ധതി അടിച്ചേൽപിക്കില്ലെന്നും ആവശ്യമില്ലാത്തവർക്ക് ഒഴിവാക്കാമെന്നുമുള്ള നിലപാടാണ് ഉചിതമായി തോന്നുന്നതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here