ഒഡീഷ ട്രെയിൻ ദുരന്തം; പരുക്കേറ്റവരുമായി പോയ ബസ് ​ബം​ഗാളിൽ അപകടത്തിൽപ്പെട്ടു

വെള്ളിയാഴ്ച ഒഡീഷയിലെ ബലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മേദിനിപൂർ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. പരുക്കേറ്റ യാത്രക്കാരെ ബസിൽ കയറ്റി ചികിത്സയ്ക്കായി ബംഗാളിലെ വിവിധ ജില്ലകളിലേക്ക് അയയ്ക്കുകയായിരുന്നു. ബസ് ബം​ഗാളിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് വീണ്ടും പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പരുക്കേറ്റവരെ രക്ഷപ്പെടുത്തി മറ്റ് വാഹനങ്ങളിൽ പശ്ചിമബംഗാളിലെ വിവിധ ആശുപത്രികളിലേക്ക് അയക്കാനുള്ള നടപടികൾ പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. അപകടത്തിൽ ബസിന്റെ മുൻഭാ​ഗം തകർന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് ഒഡീഷയിലെ ബലസോറിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിൻ അതേ പാളത്തിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു. തുടർന്ന് പാളം തെറ്റിയ ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമാണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഇതുവരെ 288പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 23 കോച്ചുകാണ് പാളം തെറ്റിയത്.

അതേസമയം, അപകടത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കർശനമായ ശിക്ഷ നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി.

Also Read: റെയില്‍വേയില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു; കെ സി ജെയിംസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here