പുറംകടലിലെ ലഹരിവേട്ട; ഉറവിടം കണ്ടെത്താൻ എൻസിബി

പുറംകടലിലെ റെയ്ഡിൽ കണ്ടെത്തിയ 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ലഹരിയെത്തിച്ച സഞ്ചാരപാതയും ഇടനിലക്കാരനെയും കണ്ടെത്തണമെന്നും ഇതിനായി പാക് പൗരൻ സുബൈറിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ട് എൻസിബി കോടതിയിൽ അപേക്ഷ നൽകി.

പുറം കടൽ ലഹരിക്കടത്തിനിടെ NCB സംഘം പിടികൂടിയ റിമാൻഡിൽ കഴിയുന്ന പാകിസ്ഥാൻ സ്വദേശി സുബിർ ദെറക്ഷാൻസിയെ കസ്റ്റഡിയിൽ കിട്ടാൻ ഉദ്യോഗസ്ഥ സംഘം നീക്കം തുടങ്ങി. കൊച്ചി പ്രത്യേക കോടതിയിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം എൻസിബി സംഘം കസ്റ്റഡി അപേക്ഷ കൈമാറുകയായിരുന്നു. 5 ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ലഹരിയുടെ ഉറവിടവും സഞ്ചാര പാതയും കണ്ടെത്തണമെന്നും എൻസിബി അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലിം നെറ്റ് വർക്കിന്റേതാണ് ലഹരിയെന്നായിരുന്നു പാക് പൗരൻ്റെ മൊഴി. പ്രത്യേക കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലി അടക്കം തയ്യാറാക്കിയാണ് സംഘം തയ്യാറെടുക്കുന്നത്. നിലവിൽ ഇറാൻ സ്വദേശി ആണെന്ന് സ്വയം പറയുന്ന ഇയാൾ പാകിസ്ഥാനിലെ ബലൂചിസ്ഥാൻകാരനാണെന്നാണ് എൻസിബി ഉദ്യോഗസ്ഥർ തറപ്പിച്ച് പറയുന്നത്. ഇതിനിടെ കടലിൽ മുക്കി കളഞ്ഞ ലഹരിവസ്തുക്കൾ അടങ്ങിയ കപ്പൽ വീണ്ടെടുക്കാനുള്ള ശ്രമവും നാവികസേനയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണ്. കപ്പലിനുള്ളിലുള്ളത് ജിപിഎസ് ഘടിപ്പിച്ച ലഹരി പാക്കറ്റുകളായതിനാൽ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് നാവികസേനയുടെ പ്രതീക്ഷ. ഒപ്പം പരിശോധനയ്ക്കിടെ സ്പീഡ് ബോട്ടിൽ കടന്ന ആറ് പാകിസ്ഥാൻ പൗരന്മാർക്കായി ആൻഡമാനിലും ലക്ഷദ്വീപിലും തിരച്ചിൽ നടന്നു വരികയാണ്. അതേസമയം ലഹരി വിരുദ്ധ പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ചോദ്യം ചെയ്യാനായി എൻഐഎ,RAW തുടങ്ങിയ ദേശീയ അന്വേഷണ ഏജൻസികളും കൊച്ചിയിൽ ക്യാമ്പ് ചെയ്തു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here