
പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ഇന്നും ഒരു ഇന്ത്യക്കാരനും മുക്തി നേടിയിട്ടില്ല. സന്തോഷം മാത്രം നിറഞ്ഞ് നിന്നിരുന്ന താഴ്വരകൾ ചോരക്കളമാക്കി മാറ്റിയ ഭീകരാക്രമണത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇതോടെ ഇവിടെ ആർക്കാണ് പിഴച്ചത് എന്ന ചർച്ചകളും പുരോഗമിക്കുന്നുണ്ട്. കശ്മീരിലെ ദുർബലമായ സുരക്ഷാ സംവിധാനത്തെയാണ് പലരും പ്രതിക്കൂട്ടിലാക്കുന്നത്. ഇപ്പോഴിതാ 2012-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ചിത്രീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ വീഡിയോ വൈറലായി മാറുകയാണ്. അതിർത്തി സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അദ്ദേഹം രൂക്ഷമായി ചോദ്യം ചെയ്യുന്നതായി ഇതിൽ കാണാം. ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബിഎസ്എഫും തീരദേശ സുരക്ഷയും നേവിയുമെല്ലാം നിങ്ങളുടെ കൈയിലല്ലേ? എന്നിട്ടും എങ്ങനെയാണ് തീവ്രവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്? ആര്‍ ബി ഐ നിങ്ങളുടെ കൈയിലല്ലേ? എന്നിട്ടും തീവ്രവാദികള്‍ക്ക് പണം എങ്ങനെയാണ് ലഭിക്കുന്നത്? ആശയവിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമല്ലേ? പിന്നെ എങ്ങനെയാണ് തീവ്രവാദികള്‍ ഫോണ്‍ വഴിയും ഇമെയില്‍ വഴിയും ആശയവിനിമയം നടത്തുന്നത്? എന്തുകൊണ്ട് നിങ്ങള്‍ക്ക് അത് തടയാനാവുന്നില്ല? വിദേശരാജ്യങ്ങളില്‍ നിന്ന് ഹവാല വഴി ഇന്ത്യയിലെ തീവ്രവാദികള്‍ക്ക് എത്തുന്ന ഫണ്ടിന്റെ ഒഴുക്ക് പ്രധാനമന്ത്രിക്ക് നിരീക്ഷിക്കാന്‍ പോലും കഴിയുന്നില്ലേ? തീവ്രവാദികള്‍ രാജ്യത്തെ ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ ഡല്‍ഹിയില്‍ ഇരിക്കുന്ന സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേ? അവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല’- എന്നാണ് നരേന്ദ്രമോദി പ്രസംഗത്തില്‍ പറഞ്ഞത്. മുംബൈയിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആയിരുന്നു മോദിയുടെ പ്രസംഗം.
പഹൽഗാം ആക്രമണത്തിനുശേഷം നിലവിലെ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം നടത്തുകയോ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ആണ് സോഷ്യൽ മീഡിയയിൽ പറയുന്നു. 2014-ല്‍ ബിജെപി അധികാരത്തില്‍ വരികയും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്തു. 2014-ന് ശേഷം രാജ്യത്ത് പത്താന്‍കോട്ട്, ഉറി, പുല്‍വാമ തുടങ്ങിയ സ്ഥലങ്ങളില്‍ ഭീകരാക്രമണങ്ങളുണ്ടായി. സൈനികരടക്കം നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നുവെന്നും നെറ്റിസണ്‍സ് ചൂണ്ടികാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here