
തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരന്‍ പിടിയില്‍. ഒല്ലൂര്‍ സ്റ്റേഷനിലെ സീനിയര്‍ സി പി ഒ സജീഷ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
തമിഴ്നാട് സ്വദേശികളുടെ ഇന്‍ഷൂറന്‍സ് ക്ലെയിമുമായി ബന്ധപ്പട്ട പരാതിയില്‍ ആയിരുന്നു കൈക്കൂലി. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിജിലന്‍സ് സംഘം പൊലീസുകാരനെ പിടികൂടിയത്. പരാതിക്കാരന് ആവശ്യമായ രേഖകള്‍ നല്‍കുന്നതിനാണ് സജീഷ് പണം ആവശ്യപ്പെട്ടത്.
Read Also: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ്; ലീസിന് നല്‍കാമെന്ന് പറഞ്ഞത് ഒരേ ഫ്ലാറ്റ്, ലക്ഷങ്ങൾ തട്ടി
തമിഴ്നാട് സ്വദേശികളിൽ നിന്ന് നേരിട്ടല്ല ഇയാൾ കൈക്കൂലി ചോദിച്ചത്. മറിച്ച്, ഇവരുടെ പരിചയക്കാരനായ യേശുദാസ് എന്നയാളോട് പണം ആവശ്യപ്പെടുകയായിരുന്നു. താന്‍ ചെയ്തുതരുന്ന സഹായത്തിന് പകരമായി 2,000 രൂപ വേണമെന്ന് പറയുകയായിരുന്നു. തുടർന്ന് യേശുദാസ് വിജിലന്‍സ് ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. ശേഷം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ യേശുദാസിന് പൊലീസുകാരന് നൽകാനുള്ള പണം ഏൽപിക്കുകയും ഇത് സജീഷിന് നൽകാൻ പറയുകയുമായിരുന്നു. യേശുദാസിന് രേഖകള്‍ നല്‍കി സജീഷ് പണം കൈപ്പറ്റി. ഉടനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സജീഷിനെ പിടികൂടുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

