
ഒ എൽ എക്സ് വഴി സാധനം വാങ്ങുന്നവരെയും വിൽക്കുന്നവരെയും തന്ത്രപൂർവ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നയാളെ ഗോവയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പൊലീസ്. കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസിനെയാണ് വീണ്ടും വയനാട് സൈബർ ക്രൈം പൊലീസ് വലയിലാക്കിയത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം സൈബർ എസ്.എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ ബിനോയ് സ്കറിയയും സംഘവുമാണ് ഗോവയിൽ നിന്നും പ്രതിയെ പിടികൂടിയത്.
2021 ൽ അമ്പലവയൽ സ്വദേശിയെ കബളിപ്പിച്ച് 1,60000 രൂപ തട്ടിയെടുത്ത കേസിലാണ് സൽമാനുൽ ഫാരിസിനെ ആദ്യമായി പൊലീസ് പിടികൂടുന്നത്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. 3 കേസുകളാണ് വയനാട്ടിൽ മാത്രം രജിസ്റ്റർ ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൽക്കത്ത പൊലീസ് പിടികൂടിയതറിഞ്ഞ് കോടതി ഉത്തരവ് പ്രകാരം പ്രതിയെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരുമ്പോൾ ആന്ധ്രാപ്രദേശിൽ വച്ച് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. വീണ്ടും വയനാട് പൊലീസ് ഇയാളെ സിക്കിമിൽ ചെന്ന് പിടികൂടി. തുടർന്ന് വയനാട്ടിലെ കേസിൽ വിചാരണ നടക്കുമ്പാൾ വീണ്ടും ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു.
കോടതിയുടെ വാറണ്ടുമായി ഞായറാഴ്ച ഗോവയിലെത്തിയ പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതി ഫോൺ ഓഫ് ചെയ്ത് ബസ് മാർഗം മുംബൈയിലേക്ക് രക്ഷപെടാൻ ശ്രമിക്കുമ്പോൾ പനാജി ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. എസ് സി പി ഒ മാരായ ഷുക്കൂർ പി.എ, നജീബ് കെ, വിനീഷ സി, എ എസ് ഐ ബിനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here