
ഇറാനിലെ സൈനിക നീക്കങ്ങൾ നിയമവിരുദ്ധം. പ്രാദേശിക സുരക്ഷയിൽ ഒമാന്റെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി. ഒമാൻ സുൽത്താനേറ്റ് അയൽരാജ്യങ്ങളോടുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുന്നതായും മേഖലയിലെ സമാധാനത്തിന് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പ്രസ്താവിച്ചു.
ജിസിസി രാജ്യങ്ങൾ, ജോർദാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റങ്ങളെ ഒമാൻ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്നും ഇവ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മന്ത്രി എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി മേഖലയിൽ സുരക്ഷയും സ്ഥിരതയും നൽകിയിരുന്ന അന്താരാഷ്ട്ര നിയമ ചട്ടക്കൂടിനെ ഇത്തരം നിയമലംഘനങ്ങൾ തകർക്കുകയാണ്.
ഒമാന്റെ പരമാധികാരത്തിന് നേരെയുണ്ടായ കടന്നുകയറ്റങ്ങളെ വളരെ ഉത്തരവാദിത്തത്തോടെയും കണക്കുകൂട്ടിയുള്ള പ്രതികരണങ്ങളിലൂടെയുമാണ് രാജ്യം നേരിട്ടത്. സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താനുമുള്ള കൗൺസിൽ രാജ്യങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിലെ സാഹചര്യം അതിവേഗം വഷളാകാൻ സാധ്യതയുണ്ടെന്നും പ്രത്യേകിച്ച് അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും വരുന്ന പ്രസ്താവനകൾ ആശങ്കാജനകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒൻപത് കോടിയോളം ജനസംഖ്യയുള്ള ഒരു അയൽരാജ്യത്തിന്റെ ശേഷികളെ പൂർണ്ണമായും തകർക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയേക്കാം. എന്നാൽ നിലവിലെ വെല്ലുവിളികൾക്കിടയിലും ഇറാൻ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനകളുണ്ടെന്നും നയതന്ത്ര മാർഗങ്ങളിലൂടെയുള്ള പരിഹാരത്തിനായി ഒമാൻ നിരന്തരം പരിശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




