
ഒമാനിലെ സാംസ്‌കാരിക പൈതൃക മേഖലയിൽ സുസ്ഥിരമായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ദോഫാർ ഗവർണറേറ്റിലെ ഖോർ റോറിയിലുള്ള സംഹാരം പുരാവസ്തു പാർക്ക് വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള സുപ്രധാന കരാറിൽ ഒമാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയം ഒപ്പുവെച്ചു.
മസ്‌കറ്റിൽ നടന്ന ചടങ്ങിൽ പൈതൃക വിനോദസഞ്ചാര മന്ത്രി സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയും സംഹാരം ടൂറിസം ഇൻവെസ്റ്റ്‌മെന്റ് കമ്പനി ബോർഡ് ചെയർമാൻ എൻജിനീയർ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദിയുമാണ് കരാറിൽ ഒപ്പുവെച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ‘ലാൻഡ് ഓഫ് ഫ്രാങ്കൻസെൻസ്’ സൈറ്റുകളിൽ പ്രധാനപ്പെട്ട ഒന്നായ സംഹാരം നഗരത്തെ ചരിത്രവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ആഗോള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുന്നതിൽ വലിയൊരു മുന്നേറ്റമായാണ് ഈ പദ്ധതിയെ കണക്കാക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആഡംബര താമസസൗകര്യങ്ങൾ, സാംസ്‌കാരിക-പൈതൃക കേന്ദ്രങ്ങൾ, സാഹസിക വിനോദങ്ങൾക്കുള്ള ഇടങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി സംഹരത്തിൽ ഒരുക്കും. കൂടാതെ, റെസ്റ്റോറന്റുകൾ, പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിർമ്മാണ കേന്ദ്രങ്ങൾ, ഒമാനി സംസ്കാരം വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പ്രാദേശിക സമൂഹത്തെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, ഈ പദ്ധതിയിലൂടെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മികച്ച പിന്തുണ നൽകാനും പ്രദേശവാസികൾക്ക് നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




