ഓപ്പറേഷൻ കാവേരി; സുഡാനിൽനിന്ന് ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐഎൻഎസ് സുമേധ കപ്പലിലെ ഇന്ത്യക്കാരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. സുഡാനിൽ നിന്ന് ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്.

പോർട്ട് സുഡാനിൽ നിന്ന് ഐഎൻഎസ് സുമേധ കപ്പലിൽ 278 പേരാണ് ജിദ്ദയിലേക്ക് വരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ സംഘം ജിദ്ദയിൽ എത്തിച്ചേരും. ഇവരിൽ 16 മലയാളികളുണ്ട്. ഇവർക്കെല്ലാം ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മലയാളികൾക്ക് പുറമെ, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഈ കപ്പലിൽ ഉണ്ട്.

3,000-ഓളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും തലസ്ഥാനമായ ഖാർത്തൂമിലാണ്. ഇതിൽ 800 പേരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. മുഴുവൻ ഇന്ത്യക്കാരെ എത്രയും വേഗം സുഡാനിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.

അതേസമയം, സുഡാനിൽ അകപ്പെട്ട മലയാളികളുടെ സംരക്ഷണം എത്രയും വേഗം ലഭ്യമാക്കണമെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here