അഭിപ്രായ സര്‍വ്വെയിലെ സൂചനകള്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂണ്ടുപലകയാകുമോ

ദിപിന്‍ മാനന്തവാടി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുറത്തവന്ന അഭിപ്രായ സര്‍വ്വെകള്‍ ബിജെപിക്ക് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എബിപി-സിവോട്ടര്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 115 മുതല്‍ 127 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി 68 മുതല്‍ 80 സീറ്റുവരെ നേടുമെന്ന് എബിപി-സിവോട്ടര്‍ പ്രവചിക്കുമ്പോള്‍ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

Also Read: സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാലയില്‍ ഒരുങ്ങുന്നത്

2018ല്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിച്ച ഹൈദരാബാദ് (കല്യാണ കര്‍ണാടക) കര്‍ണാടകയില്‍ 19 മുതല്‍ 23 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപി 8 മുതല്‍ 12 സീറ്റുകള്‍ ഇവിടെ നേടുമ്പോള്‍ ജെഡിഎസിന് 0-1 സീറ്റെന്നാണ് പ്രവചനം. 2018ല്‍ കല്യാണ്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് 21 സീറ്റും ബിജെപി 15 സീറ്റും ജെഡിഎസ് 4 സീറ്റും നേടിയിരുന്നത്.

50 സീറ്റുകളുള്ള മുംബൈ കര്‍ണാടക (കിട്ടൂരു കര്‍ണാടക)യില്‍ കോണ്‍ഗ്രസ് 25 മുതല്‍ 29വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം, ബിജെപിക്ക് 21 മുതല്‍ 25 സീറ്റുകള്‍ വരെയാണ് എബിപി-സിവോട്ടര്‍ പ്രവചിക്കുന്ന്. ജെഡിഎസിന് 0-1 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. 2018ല്‍ ബിജെപി വലിയ മുന്നേറ്റം നടത്തിയ, ലിംഗായത്ത് വിഭാഗത്തിന് വലിയ സ്വാധീനമുള്ള കിട്ടൂരു കര്‍ണാടകയിലെ ഫലപ്രവചനം ബിജെപി സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഈ മേഖലയില്‍ നിന്നും 30 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസ് 17 സീറ്റിലും ജെഡിഎസ് 2 സീറ്റിലും വിജയിച്ചിരുന്നു.

Also Read: സാമുദായിക വോട്ടുകളെ ഹിന്ദുത്വ വോട്ടുകളാക്കാനുള്ള നീക്കം പാളുമ്പോള്‍

കോസ്റ്റല്‍ കര്‍ണാടക (കാരവാലി കര്‍ണാടക)യില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്നാണ് സര്‍വെ സൂചന. 2018ല്‍ ബിജെപിക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന ഇവിടെ എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വ്വെ പ്രകാരം കോണ്‍ഗ്രസിന് 8 മുതല്‍ 12 സീറ്റുകള്‍ വരെയും ബിജെപിക്ക് 9 മുതല്‍ 13 സീറ്റുവരെയുമാണ് പ്രവചനം ജെഡിഎസ് 0-1 സീറ്റില്‍ വിജയിക്കുമെന്നാണ് പ്രവചനം. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഈ മേഖലയില്‍ നിന്നും 16 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസിന് 3 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

2018ല്‍ ബിജെപി മേല്‍ക്കൈ നേടിയ മധ്യകര്‍ണാടകയിലും ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വ്വെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് 18 മുതല്‍ 22 സീറ്റുകള്‍ വരെ കോണ്‍ഗ്രസിനും 12 മുതല്‍ 16 സീറ്റുകള്‍ വരെ ബിജെപിക്കും 1 മുതല്‍ 2 സീറ്റുകള്‍ വരെ ജെഡിഎസിനും സര്‍വ്വെ പ്രവചിക്കുന്നുണ്ട്. 2018ല്‍ 21 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 5 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്.

Also Read: ജാതി സമവാക്യങ്ങള്‍ക്ക് പുറത്ത് തെരഞ്ഞെടുപ്പ് അജണ്ടകള്‍ നിശ്ചയിക്കാനാവാതെ ബിജെപിയും പ്രതിപക്ഷവും

60 സീറ്റുകളുള്ള പഴയ മൈസൂരുവിലും കോണ്‍ഗ്രസ് മുന്നേറ്റമാണ് സര്‍വ്വെ പ്രവചിക്കുന്നത്. 24 മുതല്‍ 28 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപി 1 മുതല്‍ 5 സീറ്റുകള്‍ വരെ നേടുമെന്നും ജെഡിഎസ് 26-മുതല്‍ 27വരെ സീറ്റുകളും നേടുമെന്നാണ് പ്രവചനം. 2018ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി 11 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും ജെഡിഎസ് 27 സീറ്റിലും വിജയിച്ചിരുന്നു.

കോണ്‍ഗ്രസിന് സ്വാധീനമുള്ള ഗ്രേറ്റര്‍ ബംഗളൂരുവില്‍ 15 മുതല്‍ 19വരെ സീറ്റുകളാണ് എബിപി-സിവോട്ടര്‍ സര്‍വ്വെ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപി 11 മുതല്‍ 15 സീറ്റുകളും ജെഡിഎസ് 1 മുതല്‍ 3 വരെ സീറ്റുകളും നേടുമെന്നാണ് പ്രവചനം. 2018ല്‍ കോണ്‍ഗ്രസ് ഇവിടെ 17 സീറ്റിലും ബിജെപി 11 സീറ്റലും ജെഡിഎസ് 4 സീറ്റിലും വിജയിച്ചിരുന്നു.

Also Read: വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പോരാട്ടഭൂമികയായി ബാഗെപള്ളി

2018ല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന അഭിപ്രായ സര്‍വെകളില്‍ ഭൂരിപക്ഷവും കര്‍ണാടകയില്‍ തൂക്കു സഭയായിരുന്നു പ്രവചിച്ചത്. 2 അഭിപ്രായ സര്‍വ്വെകള്‍ വീതം കോണ്‍ഗ്രസിനും ബിജെപിക്കും ഭരണം പ്രവചിച്ചിരുന്നു. ഭൂരിപക്ഷം അഭിപ്രായ സര്‍വ്വെകളും കോണ്‍ഗ്രസ് ഒറ്റകക്ഷിയാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ഭൂരിപക്ഷവും തൂക്കുസഭയായിരുന്നു പ്രവചിച്ചത്. എന്നാല്‍ ടൈംസ്‌നൗ-ടുഡെയ്‌സ് ചാണക്യ സര്‍വ്വെ ബിജെപിക്ക് ഭരണം പ്രവചിച്ചിരുന്നു. ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപി ഒറ്റകക്ഷിയാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.

ഇത്തവണയും അഭിപ്രായ സര്‍വ്വെകള്‍ കോണ്‍ഗ്രസിന് തന്നെയാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെയാണ്. 39.1% പേര്‍ സിദ്ധരാമയ്യയെ പിന്തുണയ്ക്കുമ്പോള്‍ മുഖ്യമന്ത്രി ബസവരാജെ ബൊമ്മെയെ 31.1% പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നു. എച്ച്ഡി കുമാരസ്വാമിയെ 21.4% ആളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നുണ്ട്. ത്രികോണ മത്സരം നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതുവരെ പൂര്‍ണ്ണമാക്കിയിട്ടില്ല. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് മുറുകുന്നതിനനുസരിച്ച് നിലവില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനിടയുള്ള വിഷയങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read: ദേശീയ നേതാക്കളെ ആശ്രയിച്ച് 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനത്തിന് ബിജെപി

സാമുദായിക ധ്രുവീകരണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എബിപി-സിവോട്ടര്‍ സര്‍വ്വെയില്‍ പങ്കെടുത്ത 24.6%വും ലിംഗായത്തുകളുടെ ന്യൂനപക്ഷ പദവി, ഹിജാബ് വിവാദം തുടങ്ങിയവ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 30.8%വും അഭിപ്രായപ്പെട്ടത് വരാനുള്ള തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. ബിജെപിയുടെ ഹിന്ദുത്വ ധ്രുവീകരണ അജണ്ടകള്‍ക്ക് മുതലെടുക്കാന്‍ സാധിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്ന് തന്നെയാണ് ഇതില്‍ നിന്നും വിലയിരുത്തേണ്ടത്. ഈ വിഷയങ്ങളെ കര്‍ണാടകയിലെ വോട്ടര്‍മാര്‍ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News