
കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ ഈ മാസം 22-ാം തിയതിയിൽ പ്രാബല്യത്തിൽ വരുന്നതിനോടനുബന്ധിച്ച്, ഗുരുതര ഗതാഗത നിയമലംഘനങ്ങളിൽ കുടുങ്ങിയവർക്ക് പിഴ അടച്ച് കേസുകൾ തീർക്കാനുള്ള പ്രത്യേക അവസരവുമായി ഗതാഗത വകുപ്പ്.
നിയമം കർശനമായി നടപ്പാക്കുന്നതിന് മുമ്പ്, നിയമലംഘകർക്ക് നിയമവിധേയരാകാനുള്ള അവസരമാണിതെന്ന് അധികൃതർ അറിയിച്ചു. അവന്യൂസ് മാളിലെ ചീസ് ഫാക്ടറിയ്ക്ക് സമീപം ഗതാഗത വകുപ്പ് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബൂത്തിലാണ് ഈ സൗകര്യം.
ഏപ്രിൽ 17 വ്യാഴാഴ്ച വരെ എല്ലാ ദിവസവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ ഈ ബൂത്ത് പ്രവർത്തിക്കും. നിയമലംഘകർ സിവിൽ ഐഡിയുമായി നേരിട്ട് ബൂത്തിലെത്തണം. അവിടെ തന്നെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം ‘സാഹേൽ’ ആപ്പ് വഴി പിഴ അടയ്ക്കാനും അവസരമുണ്ടായിരിക്കും.
ചുവപ്പ് സിഗ്നൽ മറികടക്കൽ,നിശ്ചിത വേഗപരിധിയെ അപേക്ഷിച്ച് 40 കിലോമീറ്ററിന് മുകളിൽ ഓടിക്കൽ, അനുമതിയില്ലാതെ റോഡുകളിൽ നടത്തിയ റേസിങ്, അമിത ശബ്ദം മൂലം പിടിച്ചെടുത്ത വാഹനങ്ങൾ,അനുമതിയില്ലാതെ വാഹനം റിപെയർ ചെയ്യൽ,അംഗീകാരം ഇല്ലാതെ വാഹനത്തിന്റെ നിറം മാറ്റൽ, നിയന്ത്രണമില്ലാതെ വളഞ്ഞും തിരിഞ്ഞും വാഹനം ഓടിക്കൽ തുടങ്ങിയവയാണ് പിഴയടച്ച് നീക്കാവുന്ന പ്രധാന നിയമലംഘനങ്ങളെന്നും അധികൃതർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

