മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളും

മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍ വാതകം പ്രയോഗിക്കരുതെന്ന് ഹരിയാന പൊലീസിനോട് പഞ്ചാബ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന സമീപനമാണ് ശിരോമണി അകാലിദള്‍ സ്വീകരിച്ചത്. കര്‍ഷകരെ ശത്രുവായല്ല കാണേണ്ടതെന്നും കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കണമെന്നും ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു.

Also Read : കര്‍ഷകരെ നേരിടാന്‍ ദില്ലി- ഹരിയാന ദേശീയ പാതകള്‍ അടച്ചു; ദുരിതപൂര്‍ണമായി ജനജീവിതം

അതേസമയം ഹരിയാനയിലും കര്‍ഷക സമരത്തിന് പിന്തുണ വര്‍ദ്ധിക്കുകയാണ് ട്രാക്ടര്‍ മാര്‍ച്ച് തടയാന്‍ പൊലീസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ ബുള്‍ഡോസറുകളുമായി ഒരു വിഭാഗം കര്‍ഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. ജിന്‍ഡ് , കുരുക്ഷേത്ര , അംബാല എന്നിവിടങ്ങളില്‍ ഹരിയാന പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ശംഭു അതിര്‍ത്തിയിലും മറ്റ് ചിലയിടങ്ങളിലും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ട്രാക്ടറുകളില്‍ കര്‍ഷകരെത്തുന്നത് തടയുമെന്ന നിലപാടിലാണ് ഹരിയാന പൊലീസ്. ഹരിയാനയില്‍ പലയിടങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്. അതേസമയം ദില്ലി ലക്ഷ്യമാക്കിയുള്ള മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്നും തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്നുമാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News