നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് നിര്‍ഭാഗ്യകരമായ നിലപാട്: മുഖ്യമന്ത്രി

നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് നിര്‍ഭാഗ്യകരമായ  നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടി എന്തിനാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് മനസ്സിലാകുന്നില്ല. ഇത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിപാടിയല്ല. കേരളത്തിന്റെ സ്വന്തം പരിപാടിയാണ്. എന്തിനാണ് പ്രതിപക്ഷം ഇതിനെ സങ്കുചിതമായി കാണാന്‍ ശ്രമിക്കുന്നത്- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയാണ്. പരിപാടിയിലൂടെ ജനങ്ങളിലേക്ക് കൂടുതല്‍ കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും. എന്നാല്‍ പ്രതിപക്ഷം അതിനെ എന്തിനാണ് ബഹിഷ്‌കരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പ്രതിപക്ഷം ഇനിയെങ്കിലും തീരുമാനം പുന:പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി മേഖലാ യോഗങ്ങള്‍ നടത്തും. പ്രധാനപ്പെട്ട വിഷയങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. നാല് മേഖലാ യോഗങ്ങളാണ് നടത്തുന്നത്. യോഗത്തില്‍ മന്ത്രിസഭ ഒന്നാകെ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്‌നപരിഹാരങ്ങള്‍ വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങള്‍ ചേരുന്നത്. അടുത്ത മാസം 3ന് എറണാകുളത്തും 5ന് കോഴിക്കോടും മേഖലാ യോഗങ്ങള്‍ നടത്തും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കല്‍, വിവിധ പദ്ധതികള്‍, ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവയൊക്കെ യോഗങ്ങളില്‍ ചര്‍ച്ചയാകും. യോഗങ്ങളില്‍ ദേശീയ പാത, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയും ചര്‍ച്ചയാകും. ഓരോ ജില്ലയിലെ പ്രശ്‌നങ്ങളും മേഖലാ യോഗങ്ങളില്‍ പരിശോധിക്കും. ജില്ലകളിലെ പൊതുവായ പ്രശ്‌നങ്ങളും പരിശോധിക്കപ്പെടും. ജില്ലാതലത്തില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ജില്ലാതലത്തില്‍ തന്നെ പരിഹാരം കാണാനുള്ള ശ്രമം നടത്തും.

READ ALSO:നവംബർ 18 മുതൽ ഡിസംബർ 24 വരെ നവകേരള സദസ് സംഘടിപ്പിക്കും; പിണറായി വിജയൻ

ഓരോ പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടിയാണ് നടക്കുന്നത്. ഏതെങ്കിലും പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കാതെ പോയിട്ടുണ്ടെങ്കില്‍ പരിഹാരം കാണും. 265 വിഷയങ്ങളില്‍ 245 എണ്ണം ജില്ലാ തലത്തില്‍ പരിഹരിച്ചു. ഈയൊരു ഉദ്യമത്തില്‍ പഠിച്ച പാഠങ്ങള്‍ ഭാവിയിലെ സമാനമായ പ്രക്രിയകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് പ്രചോദനമായി മാറും. തീരദേശ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കുന്ന നടപടി മികച്ച രീതിയില്‍ നടന്നുവരികയാണ്. 2025 നവംബര്‍ ഒന്നോടെ സംസ്ഥാനത്തെ പൂര്‍ണ്ണമായും ദാരിദ്ര്യ മുക്തമാക്കും. മുതലപ്പൊഴി വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

READ ALSO:സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി കണ്ണൂർ സർവ്വകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News