
ബത്തേരി അർബൻ ബാങ്ക് നിയമന കോഴയിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന നിയമന വിവാദത്തിലാണ് വിശദാന്വേഷണത്തിന് സഹകരണ വകുപ്പ് തീരുമാനം. എൻഎം വിജയന്റെ സഹകരണ ബാങ്കുകളിലെ ബാധ്യത സംബന്ധിച്ചും അന്വേഷണം നടക്കും. വിജയന്‍റെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു പ്രാഥമികാന്വേഷണ റിപ്പോർട്ട്.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറിന്‍റേതാണ് ഉത്തരവ്. ബത്തേരി അർബൻ ബാങ്ക്, പൂതാടി, ബത്തേരി, മടക്കിമല ബാങ്ക്, ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങൾ സംബന്ധിച്ച് വിശദവും സമഗ്രവുമായ അന്വേഷണത്തിനാണ് നിർദ്ദേശം. ഉത്തരവിറങ്ങി മുപ്പത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
നേരത്തേ വിജിലൻസ് ഡെപ്യൂട്ടി രജിസ്ട്രാർ വിജിലൻസിന്റെ അന്വേഷണം നിയമനങ്ങൾ സംബന്ധിച്ച് നടന്നിരുന്നു. അതിന്മേലുള്ള പ്രഥമികാന്വേഷ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബത്തേരി അർബൻ ബാങ്കിൽ 2016 ന് ശേഷം 80 നിയമനങ്ങൾ നടന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള നിയമങ്ങളിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും പ്രാഥമികാന്വേഷണ റിപ്പൊർട്ടിൽ ശുപാർശ്ശയുണ്ടായിരുന്നു.
എൻഎം വിജയന്റെ സാമ്പത്തിക ബാധ്യത ബത്തേരി അർബൻ ബാങ്കിൽ 63.72 ലക്ഷവും ബത്തേരി സർവ്വീസ് സഹകരണ ബാങ്കിൽ 29.49 ലക്ഷം രൂപയുമാണെന്ന് കണ്ടെത്തിയിരുന്നു. മകന്‍റെ പേരിലുള്ള ജാമ്യത്തിൽ 11.26 ലക്ഷവും ബാധ്യതയുണ്ട്.ഇതിന്മേലും അന്വേഷണം നടത്താൻ നിർദ്ദേശമുണ്ട്.
ബത്തേരി സർവ്വീസ് സഹകരണ ബാങ്കിൽ ആകെ 35 നിയമനങ്ങൾ നടന്നതിലും അന്വേഷണമുണ്ടാവും. എൻ എം വിജയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിലുണ്ടായിരുന്നതും പിന്നീട് ബിജെപി ഭരണത്തിലാവുകയും ചെയ്ത ബാങ്കാണിത്. അടിമുടി അഴിമതിക്കളമായ നിയമനങ്ങളിലേക്ക് അന്വേഷണം വരുന്നതോടെ എൻ എം വിജയൻ ആത്മഹത്യ കുറിപ്പിൽ പരാമർശ്ശിച്ച പണമിടപാടുകളിലേക്കും വെളിച്ചം വീഴും. കത്തിലെ പരാമർശ്ശങ്ങൾ സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് സഹകരണ വകുപ്പിന്റെ ആദ്യ അന്വേഷണത്തിലുള്ളത്. കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ബത്തേരി അസിസ്റ്റൻഡ് രജിസ്ട്രാർ കെകെ ജമാലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

