
സദ്യവട്ടങ്ങളിൽ സാമ്പാറില്ലാത്ത ഒരു ഇലയെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ കഴിയില്ല. ഇഡ്ഡലിക്കും ദോശയ്ക്കും കൂട്ടിന് സാമ്പാർ നിർബന്ധം. എന്നാൽ നമ്മൾ മലയാളികളുടെ സ്വന്തം എന്ന് കരുതുന്ന ഈ വിഭവം ശരിക്കും നമ്മുടേതല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, സാമ്പാർ ജനിച്ചത് കേരളത്തിലല്ല, മറിച്ച് 17-ാം നൂറ്റാണ്ടിലെ തഞ്ചാവൂർ മറാത്ത കൊട്ടാരത്തിലാണ്! ഒരു അബദ്ധത്തിൽ നിന്ന് പിറന്ന ഈ രാജകീയ വിഭവത്തിന്റെ കഥ ഏറെ രസകരമാണ്.
കഥയിലെ നായകൻ സാക്ഷാൽ ശിവാജി മഹാരാജാവിന്റെ മകനായ സാംബാജിയാണ്. ഒരിക്കൽ തഞ്ചാവൂർ കൊട്ടാരത്തിൽ അതിഥിയായെത്തിയ സാംബാജിക്ക് വേണ്ടി മഹാരാഷ്ട്രക്കാരുടെ പ്രിയപ്പെട്ട ‘ആംതി’ എന്ന പരിപ്പ് വിഭവം തയ്യാറാക്കാൻ പാചകക്കാർ തീരുമാനിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു! പാചകം പകുതിയായപ്പോഴാണ് ആംതിയിൽ ചേർക്കേണ്ട പ്രധാന ചേരുവയായ ‘കൊക്കം’ (പനംപുളി) തീർന്നുപോയ വിവരം പാചകക്കാരൻ അറിയുന്നത്. പാതിവെന്ത വിഭവം എന്തുചെയ്യുമെന്നറിയാതെ കുഴങ്ങിയ ബുദ്ധിമാനായ പാചകക്കാരൻ ഒടുവിൽ ഒരു പരീക്ഷണം നടത്തി. കൊക്കത്തിന് പകരം നാട്ടിൽ സുലഭമായ പുളി ആ പരിപ്പുകൂട്ടിലേക്ക് അങ്ങ് ചേർത്തു.
ALSO READ : ചോറും മുട്ടയും ഉണ്ടോ? നല്ല സോഫ്റ്റ് പൊറോട്ട വീട്ടിലുണ്ടാക്കാം
സാംബാജിക്ക് ഈ പുതിയ വിഭവം വിളമ്പിയപ്പോൾ സംഗതി സൂപ്പർ ഹിറ്റ്! തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഈ വിഭവത്തിന് അദ്ദേഹം തന്റെ പേര് തന്നെ നൽകി ‘സാംബാജി ആഹാർ’. കാലക്രമേണ ആ പേര് ലോപിച്ച് ഇന്നത്തെ ‘സാമ്പാർ’ ആയി മാറി. തഞ്ചാവൂർ കൊട്ടാരത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും പിന്നീട് ദക്ഷിണേന്ത്യ മുഴുവൻ ഈ വിഭവം പടർന്നു പന്തലിച്ചു. തമിഴ്നാട്ടിൽ എത്തിയപ്പോൾ സാമ്പാർ അല്പം കട്ടിയുള്ളതായി, കർണാടകയിൽ എത്തിയപ്പോൾ അതിൽ അല്പം മധുരം കലർന്നു. എന്നാൽ നമ്മുടെ കേരളത്തിൽ എത്തിയപ്പോഴാണ് വറുത്തരച്ച തേങ്ങയും കായവും ചേർന്ന് സാമ്പാർ അതിന്റെ ഇന്നത്തെ രൂപത്തിലെത്തിയത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

