
തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ‘മിഷൻ സമുദ്ര’ പദ്ധതിയെന്ന് പി. പ്രസാദ്. ഈ പദ്ധതി അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണെന്നും, തീരദേശത്തെ യഥാർത്ഥ പ്രശ്നങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴയെ ബ്ലൂ എക്കണോമി തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് പിന്നിൽ കരിമണൽ ഖനനം നടത്തുക എന്ന ഗൂഢലക്ഷ്യമാണുള്ളത്. കരിമണൽ സ്വപ്നം കണ്ട് വൻകിട കമ്പനികൾക്ക് പറന്നിറങ്ങാനുള്ള സ്ഥലമല്ല ആലപ്പുഴയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന അതേ രീതിയിലാണോ കേരളത്തിലും ബ്ലൂ എക്കണോമി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. ബ്ലൂ എക്കണോമിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന് സർക്കാർ വെളിപ്പെടുത്തണം. കേരളത്തിന്റെ തീരദേശത്തിന്റെ 60 ശതമാനത്തിലധികം കടലാക്രമണ ഭീഷണി നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് തീരദേശ മേഖലയിലെ സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ദിരാഗാന്ധി കാണിച്ച വലിയ താല്പര്യം പ്രസാദ് ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധി ഗ്യാരണ്ടി പറയുന്നവർ എന്തുകൊണ്ടാണ് തീരദേശ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇത് അവഗണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലൂ എക്കണോമി മത്സ്യത്തൊഴിലാളികൾക്കെതിരെയുള്ള കെണിയാണെന്ന് മുമ്പ് വ്യക്തമാക്കിയ കെ.സി. വേണുഗോപാൽ, ഇപ്പോഴും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഈ വിഷയത്തിൽ വി.എം. സുധീരൻ എടുത്തിട്ടുള്ള നിലപാടുകളെ അദ്ദേഹം സ്വാഗതം ചെയ്തു.
കേരളത്തെ ദുബായ് പോലെയാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രസാദ് വിമർശിച്ചു. ദുബായ് ഒരു തുറമുഖ നഗരമാണെന്നും കേരളം അങ്ങനെയൊരു പ്രദേശമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനതയുടെ ജീവനാണ് സംരക്ഷണം നൽകേണ്ടതെന്നും, വീണ്ടും ജനകീയ സമരങ്ങളുടെ ഇടമായി ആലപ്പുഴയെ മാറ്റരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമുദ്രങ്ങളെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിൽ നിന്നും പ്രകൃതി വിഭവങ്ങളുടെ കൊള്ളയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് പി. പ്രസാദ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

