
വഖഫ് ബോർഡിൽ ഷിയ വിഭാഗത്തിൽനിന്നും പ്രാതിനിധ്യമുണ്ടാകണമെന്നും അതൊന്നും നോക്കാതെയാണ് എൽഡി എഫ് സർക്കാർ ബോർഡ് രൂപികരിച്ചതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പി രാജീവ്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത മുസ്ലീം ലീഗ് നിശ്ചയിച്ച ഷിയ പണ്ഡിതൻ ആരാണെന്ന് അറിയാൻ കൗതുകമുണ്ടെന്ന് പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. പാണക്കാട് റഷീദലി തങ്ങളെയാണോ മുസ്ലിംലിഗ് ഷിയ പണ്ഡിതനാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. യു ഡി എഫ് സർക്കാർ ഇത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
വഖഫ് ബോർഡിൽ ഷിയ വിഭാഗത്തിൽനിന്നും പ്രാതിനിധ്യമുണ്ടാകണമെന്നും അതൊന്നും നോക്കാതെയാണ് എൽഡി എഫ് സർക്കാർ ബോർഡ് രൂപികരിച്ചതെന്ന് മുഖ്യമന്ത്രി. ഷിയ വിഭാഗത്തിന് നിയമാനുസുതമായ പ്രതിനിധ്യമില്ലെന്ന് വകുപ്പ് മന്ത്രിയായ മുസ്ലിംലീഗ് നേതാവ്. ഷിയ വിഭാഗത്തെയും അമുസ്ലീങ്ങളെയും ഉൾപ്പെടുത്തണമെന്ന് നിഷ്കർഷിക്കുന്ന പതിനാലാം വകുപ്പ് പൂർണ്ണമായും അനുസരിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉറപ്പ് നൽകി യുഡിഎഫ് സർക്കാർ. ഷിയ വിഭാഗത്തിനോടുള്ള മുസ്ലിംലിഗിന്റെ പ്രത്യേക താൽപര്യം കണ്ടപ്പോൾ ഉമ്മൻചാണ്ടി സർക്കാരിൽ മുസ്ലിംലിഗ് തന്നെ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ബോർഡിൽ ഉൾപ്പെടുത്തിയ ഷിയ പണ്ഡിതൻ ആരാണെന്നറിയാൻ കൗതുകം തോന്നി. അന്ന് പ്രാബല്യത്തിലുണ്ടായിരുന്ന നിയമത്തിലെ 14( l) (d) പ്രകാരം സുന്നി, ഷിയ ഇസ്ലാമിക മതചിന്തയിലെ ഓരോ പണ്ഡിതരെ നാമനിർദ്ദേശം ചെയ്യണമെന്നാണ്.
14(1)(d) പ്രകാരം അന്ന് മുസ്ലിംലിഗ് ഉൾപ്പെടുത്തിയ രണ്ടുപേരുകൾ ചിത്രത്തിലുള്ള ഗസറ്റ് വിജ്ഞാപനത്തിൽ ക്രമനമ്പർ 8 ൽ സയ്ദ് റഷീദലി പി എം, നൂർമഹൽ , പാണക്കാടും ക്രമനമ്പർ 9ൽ ടി പി അബ്ദുള്ളകോയ മദനിയുമാണ്. അബ്ദുള്ള കോയ മദനി, സുന്നി ഇസ്‌ലാമിക പണ്ഡിതനും കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റുമാണ്. അപ്പോൾ ആരാണ് ഷിയ മതപണ്ഡിതൻ? പാണക്കാട് റഷീദലി തങ്ങളെയാണോ മുസ്ലിംലിഗ് ഷിയ പണ്ഡിതനാക്കിയത്? വ്യക്തതത കിട്ടാൻ അടുത്ത ബുധനാഴ്ച വരെ കാക്കണോ? അതിനു മുമ്പ് തന്നെ പാണക്കാട് റഷീദലി ശിഹാബ് തങ്ങളിനെയാണോ അതോ അബ്ദുള്ളകോയ മദനിയാണോ മുസ്ലിംലിഗ് നിശ്ചയിച്ച ഷിയപണ്ഡിതൻ എന്നു വ്യക്തമാക്കുമായിരിക്കും!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

