
വ്യവസായ മേഖലയോടുള്ള ഈ സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്ന ധവളപത്രം നവ ഉദാരവൽക്കരണ നയത്തിന്റെ പ്രതിഫലനമാണെന്ന് പി രാജീവ്. പൊതുമേഖലാ സ്ഥാപനങ്ങളെ കേവലം ലാഭ നഷ്ടക്കണക്കുകളിലൂടെ മാത്രം സമീപിക്കുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നതെന്നും അതിന്റെ ഫലമായി 29 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുമേഖലയെ സംരക്ഷിക്കാനുള്ള പുതിയ കാഴ്ചപ്പാടുമായി കഴിഞ്ഞ സർക്കാർ മുന്നോട്ട് പോയപ്പോൾ, യു.ഡി.എഫ് (UDF) സർക്കാരിൽ നിന്നുണ്ടാകുന്നത് പൊതുമേഖലയെ ഇല്ലാതാക്കാനുള്ള നടപടികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശരിയായ പഠനം നടത്താതെയാണ് നിലവിലെ തൽസ്ഥിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. വ്യവസായ വളർച്ചയ്ക്ക് സ്വകാര്യ നിക്ഷേപങ്ങൾ ആവശ്യമാണെങ്കിലും, അതോടൊപ്പം തന്നെ പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം പ്രശ്നത്തിൽ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളുടെ അവകാശം ഉറപ്പാക്കണമെന്ന് പി രാജീവ് പറഞ്ഞു. അവിടെ നിയമപരമായി താമസിക്കാനുള്ള കുടുംബങ്ങളുടെ അവകാശം ഉറപ്പാക്കണമെന്ന് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും, അത് സർക്കാർ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെഹ്‌റുവിയൻ നയങ്ങളെ പാടെ ഉപേക്ഷിക്കുന്ന പ്രഖ്യാപനങ്ങളാണ് ‘അഭിനവ നെഹ്‌റു’വിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

