
യു ഡി എഫ് ബി ജെ പി യുടെ ബി ടീമല്ല, സൂപ്പർ ടീമായി മാറിയെന്നും പി രാജീവ്. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിൽ സുപ്രീം കോടതിയിൽ യു ഡി എഫ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു. ഈ നിലപാട് ഗൗരവം അർഹിക്കുന്നതാണ്. പതിനാലാം വകുപ്പ് നടപ്പിലാക്കുമെന്നാണ് പറഞ്ഞത്. ഇത് നടപ്പിലാക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചതായും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതിന് വിരുദ്ധമായ നിലപാട് ഇവിടെ സ്വീകരിച്ചത്. കേരളം മുൻപ് സ്വീകരിച്ച നിലപാടിന് വിരുദ്ധമാണിത്. ബി ജെ പി യുടെ ഓഫീസിൽ നിന്നും പട്ടിക ലഭിക്കാൻ സർക്കാർ കാത്തിരിക്കുകയാണ് ബോർഡിൽ അമുസ്ലീംങ്ങളെ ഉൾപ്പെടുത്താനെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. എൽ ഡി എഫ് സർക്കാർ രണ്ട് അംഗത്വം ഒഴിച്ചിട്ടത് ആളില്ലാത്തത് കൊണ്ടല്ല, നിലപാട് ബലികഴിക്കാൻ തയ്യാറല്ലാത്തത് കൊണ്ടാണ്. അമുസ്ലിങ്ങളെ ഉൾപ്പെടുത്തരുത് എന്നതാണ് എൽ ഡി എഫിൻ്റെ പ്രഖ്യാപിത നിലപാടെന്നും മുൻപ് യു ഡി എഫിനും മുസ്ലീം ലീഗിനും ഇതേ നിലപാട് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇപ്പോൾ നിലപാട് മാറ്റിയത് എന്ന് ലീഗ്- യു ഡി എഫ് നേതൃത്വങ്ങൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ വിദ്യാർഥിയായ നിധിൻ രാജ് ജീവനൊടുക്കിയ കേസിൽ ഡോ. റാം ജയിലിൽ കിടക്കരുതെന്ന് സർക്കാരിന് എന്താണ് നിർബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ഒരു ദിവസം പോലും ജയിലിൽ കിടത്തരുതെന്ന് സർക്കാരിന് എന്തായിരുന്നു വാശി. ഹൈക്കോടതി വിമർശിച്ചിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം ജാമ്യം നൽകിയതെന്നും കേരളത്തിലെ മാധ്യമങ്ങൾക്ക് എന്തുകൊണ്ട് ഇത് വിഷയമാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

