
കഞ്ചാവ് വേട്ടയില്‍ പിടിയിലായത് കെ എസ് യു നേതാക്കളെന്ന് തിരിച്ചറിഞ്ഞപ്പോൾ മാധ്യമങ്ങൾ യുടേൺ അടിച്ചതെന്തിനെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എസ് എഫ് ഐക്കെതിരെ മാധ്യമങ്ങൾ പക്ഷപാതപരമായി വാർത്തകൾ കൊടുക്കുകയാണെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടി.പ്രതിപക്ഷ നേതാവ് കള്ളം വിളിച്ചു പറയുകയാണ്. ലഹരിമാഫിയക്ക് രക്ഷാകര്‍തൃത്വം നല്‍കുന്നത് വി ഡി സതീശനാണെന്നും സഞ്ജീവ് ആരോപിച്ചു.
കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതികളുടെ കെ എസ് യു ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടാണ് എസ് എഫ് ഐ, മാധ്യമങ്ങളുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടിയത്. കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ പ്രധാന പ്രതികളുടെ കെ എസ് യു പശ്ചാത്തലം വ്യക്തമായിട്ടും മാധ്യമങ്ങള്‍ അക്കാര്യം മറച്ചുവെച്ചുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കെ എസ് യു വിന്‍റെ ജാഥ എറണാകുളത്തെത്തിയപ്പോള്‍ ഗുണ്ടാ നേതാവ് മരട് അനീഷാണ് മാലയിട്ട് സ്വീകരിച്ചത്.
പ്രതികളുടെ കെ എസ് യു ബന്ധത്തെക്കുറിച്ച് ചോദിച്ച കൈരളി റിപ്പോര്‍ട്ടറോട് കയര്‍ത്ത വി ഡി സതീശന്‍ നിലവാരമില്ലാത്ത രാഷ്ട്രീയ നേതാവാണ്. കള്ളം വിളിച്ചു പറയുന്ന വി ഡി സതീശന്‍ ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷാ കര്‍തൃത്വം നല്‍കുകയാണെന്നും പി എസ് സഞ്ജീവ് ആരോപിച്ചു. ലഹരി മാഫിയക്ക് ക്യാമ്പസുകളില്‍ സ്ഥാനമുണ്ടാവില്ലെന്നും ലഹരിക്കെതിരായ പോരാട്ടം എസ് എഫ് ഐ തുടരുമെന്നും സംസ്ഥാന സെക്രട്ടറി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

