
കേരളത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പദ്ധതിയെ യുഡിഎഫ് സർക്കാർ കച്ചവടവൽക്കരിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ സഖാവ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ ഈ പദ്ധതിയെ പണം സമ്പാദിക്കാനുള്ള മാർഗ്ഗമായി സർക്കാർ മാറ്റുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
പുതിയ തീരുമാനപ്രകാരം ഒരു സ്കൂളിൽ എസ്പിസി യൂണിറ്റ് തുടങ്ങണമെങ്കിൽ അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധനയാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. എയ്ഡഡ്, സ്വാശ്രയ സ്കൂളുകൾക്ക് ഒരുപക്ഷേ ഈ തുക കണ്ടെത്താനായേക്കും, എന്നാൽ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഈ പണം ആര് നൽകുമെന്ന ഗൗരവകരമായ ചോദ്യം അദ്ദേഹം ഉയർത്തുന്നു.
പോസ്റ്റിന്റെ പൂർണരൂപം
എസ്പിസി യെ കച്ചവടചരക്കാക്കി യുഡിഎഫ് ഗവൺമെന്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന സാമൂഹ്യ പ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനുള്ള പദ്ധതി സഖാവ് കോടിയേരി ബാലകൃഷ്ണൻ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ് നടപ്പിലാക്കിയത്. അതിന്റെ ഗുണഫലം എന്തെന്ന് കേരളം പരിശോധിക്കുമ്പോൾ വർഷങ്ങൾക്കു മുമ്പ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആയിരുന്ന ഒരു വിദ്യാർത്ഥി ഇന്നൊരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഏറെ ഫലപ്രദമായി ഈ പദ്ധതി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളം നടപ്പിലാക്കി വരികയാണ്. എന്നാൽ യുഡിഎഫ് അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് ഇനി തൊട്ട് ഒരു സ്കൂൾ 5 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ എസ്പിസി യൂണിറ്റ് തുടങ്ങാൻ സാധിക്കുകയുള്ളൂ എന്ന കച്ചവട ബോധം ജനങ്ങളെ ഭരിക്കുന്ന സർക്കാർ മുന്നോട്ട് വെക്കുകയാണ്.
എയ്ഡഡ് സ്വാശ്രയ സ്കൂളുകൾക്ക് ഈ തുക കെട്ടിവെക്കാൻ കഴിയുമായിരിക്കും എന്നാൽ സർക്കാർ സ്കൂളുകളിൽ ഈ തുക ആര് നൽകും? യാതൊരുവിധ ആലോചനയും ഇല്ലാതെ എസ്പിസി പോലെ ജനകീയമായ ഒരു പദ്ധതിയെ പണത്തൂക്കം കൊണ്ട് അളക്കാൻ യുഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ അത് പ്രതിരോധിക്കാൻ എസ്എഫ്ഐ ഉണ്ടാകും. യാതൊരു കാരണവശാലും ഈ നിയമം നടപ്പിലാക്കാൻ കഴിയില്ല. ശക്തമായ പ്രതിഷേധം ഇതിന്റെ ഭാഗമായി ഉയർത്തിക്കൊണ്ടുവരും. കേരളത്തിലെ മറ്റു വിദ്യാർത്ഥി സംഘടനകൾ ഉറക്കത്തിൽ ആണെന്ന് കൂടി ഇവിടെ അറിയിക്കട്ടെ.
ഈ പുതിയ തീരുമാനം റദ്ദാക്കിയേ മതിയാകു..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

