
മതവർഗ്ഗീയ ധ്രുവീകരണവും വിഭജന രാഷ്ട്രീയവും ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ കണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുസ്ലിം ന്യൂനപക്ഷ വിശ്വാസികളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ കാറ്റിൽ പറത്തുന്ന ഭേദഗതിയാണ് പാർലമെന്റിൽ പാസ്സായിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരള നിയമസഭ ഒറ്റക്കെട്ടായാണ് വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിയത്.
എന്നാൽ കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വം ആത്മാർത്ഥമായാണോ ബില്ലിനെ എതിർത്തത് എന്ന സംശയമാണ് പാർലമെന്റിലെ ചർച്ച കണ്ടപ്പോൾ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുലും പ്രയങ്കയും യാതൊരു തരത്തിലുള്ള ഇടപെടലുകൾ നടത്താതിരുന്നതിനെയും മന്ത്രി വിമർശിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത ബോധം സിപിഐഎം കാണിച്ചപ്പോൾ കോൺഗ്രസിൽ നിന്നുള്ള തണുത്ത സമീപനത്തെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.
ALSO READ; കേരള സർവകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവം: അധ്യാപകൻ ഹിയറിങ്ങിന് ഹാജരാകും
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മതവർഗ്ഗീയ ധ്രുവീകരണവും വിഭജന രാഷ്ട്രീയവും ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ കണ്ടത്. മുസ്ലിം ന്യൂനപക്ഷ വിശ്വാസികളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ കാറ്റിൽ പറത്തുന്ന ഭേദഗതിയാണ് പാർലമെന്റിൽ പാസ്സായിരിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെയും മതനിരപേക്ഷതയെയും ഇല്ലാതാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായാണ് വഖഫ് നിയമ ഭേദഗതി ബിൽ തയ്യാറാക്കപ്പെട്ടത്.
ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളെ കാറ്റിൽ പറത്തുന്ന ഈ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മതനിരപേക്ഷ സമൂഹമാകെ രംഗത്തു വരികയുണ്ടായി. കേരള നിയമസഭ ഒറ്റക്കെട്ടായാണ് വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിയത്. എന്നാൽ കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വം ആത്മാർത്ഥമായാണോ ബില്ലിനെ എതിർത്തത് എന്ന സംശയമാണ് പാർലമെന്റിലെ ചർച്ച കണ്ടപ്പോൾ തോന്നുന്നത്. ബില്ലിൽ ഒരു മണിക്കൂർ നാല്പതു മിനുട്ടാണ് കോൺഗ്രസ്സ് പാർടിക്ക് സംസാരിക്കാനായി അനുവദിച്ചു കിട്ടിയത്. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ചർച്ചയിൽ സംസാരിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തിൻ്റെ സവിശേഷാധികാരമുപയോഗിച്ച് ഒരു ഘട്ടത്തിൽ പോലും ചർച്ചയിൽ ഇടപെട്ടതുമില്ല.
വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ബില്ലിനെതിരെ വോട്ടു ചെയ്യാൻ സഭയിൽ എത്തിയതേയില്ല. പാർടി വിപ്പു പോലും ലംഘിച്ച് സഭയിൽ നിന്നും വിട്ടുനിന്ന വയനാട് എംപി വയനാട് ജനതെയും മതനിരപേക്ഷ ഇന്ത്യയെയും വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ്സ് ദേശീയ നേതൃത്വം സ്വീകരിച്ചു വരുന്ന മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിയുടെ ഈ വിട്ടുനിൽക്കൽ.
എന്നാൽ, പാർടി കോൺഗ്രസ്സ് നടക്കുന്ന മധുരയിൽ നിന്നുമാണ് സിപിഐഎം എംപിമാർ പാർലമെന്റിലെത്തി വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വോട്ടു ചെയ്തത്. ഈ വിഷയത്തിൽ സിപിഐഎമ്മിന്റെ ആത്മാർഥതയാണ് ഇവിടെ വ്യക്തമായത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത ബോധ്യത്തോടെയാണ് സിപിഐഎം നിലപാടെടുത്തതെങ്കിൽ കോൺഗ്രസ്സിന് ഇല്ലാതെപോയതും അതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

