ഹിന്ദു – മുസ്ലീം വര്‍ഗീയവാദികളുടെ കണക്കുകൂട്ടൽ തെറ്റിച്ച് ഇരകൾ; ഒറ്റക്കെട്ടായി കശ്മീരി ജനത

ബിജു മുത്തത്തി

കശ്മീരുമായി ബന്ധപ്പെട്ട എന്തും വര്‍ഗീയവിഷം പരത്താനുള്ള ആയുധമായാണ് സംഘപരിവാര്‍ ഉപയോഗിച്ചിട്ടുള്ളത്. പല ഘട്ടങ്ങളിലും സംഘപരിവാര്‍ അജണ്ടകള്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടാകുന്ന പ്രതികരണങ്ങളെല്ലാം സംഘപരിവാറിന്റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിക്കുകയാണ്.

ഇന്ത്യാവിഭജനാന്തരം പാക്കിസ്ഥാനിലേക്ക് കുടിയേറേണ്ടിവന്ന ഉറുദു എഴുത്തുകാരന്‍ സാദത്ത് ഹസ്സന്‍ മന്റോ നിരന്തരം അഭയാര്‍ത്ഥികളുടെ വേദനകളും ദുരന്തങ്ങളുമെഴുതി മദ്യപാനിയും ഉന്മാദിയും അരാജകവാദിയുമായാണ് മരണമടഞ്ഞത്. മന്റോയുടെ ഒരു കഥയില്‍ ചോദിക്കുന്ന ചോദ്യമുണ്ട്- ഈ തോക്കിന് ആരോടാണ് യുദ്ധം? ഹിന്ദുവിനോടോ മുസ്ലീമിനോടോ? മന്റോയുടെ കഥയിലെ നിസ്സംഗമായ തോക്കിനെപ്പോലെയാണ് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും കശ്മീരിലെയും സാധാരണ മനുഷ്യരും- അവര്‍ക്ക് ആരോടും യുദ്ധമില്ല.

അവരെ ആവശ്യാനുസരണമെടുത്ത് യുദ്ധമുണ്ടാക്കുന്നത് മതഭീകരരും ഭരണകൂടങ്ങളുമാണ്. ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഭരിക്കുന്നത് കടുത്ത മതവാദികളും വര്‍ഗീയവാദികളുമായതുകൊണ്ടു തന്നെ ഓരോ ഭീകരാക്രമണവും അവര്‍ക്ക് സുവര്‍ണാവസരമാണ്. കൊല്ലപ്പെട്ട നിരപരാധികളുടെ ചിതയില്‍ നിന്നുപോലും വിദ്വേഷം ഊതിക്കത്തിക്കാനുള്ള അത്തരം നീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മരിച്ച രാമചന്ദ്രന്റെ മകള്‍ ആതിരയുടെ പ്രതികരണം.

ഒരു ഭീകരാക്രമണത്തിന്റെ ഇരയില്‍ നിന്ന് സാധാരണയായി കേള്‍ക്കുന്നതിനപ്പുറത്തുള്ള ആത്മവീര്യത്തിന്റെയും സാഹോദര്യത്തിന്റെയും വാക്കുകള്‍ ഭീകരാക്രമണ സമയത്ത് രക്ഷാകവചമായെത്തിയ സാധാരണ മനുഷ്യരെ ആതിര വിവരിച്ചപ്പോള്‍ ഇളിഭ്യരായത് കശ്മീരിനെ കരിതേക്കാന്‍ മത്സരിക്കുന്നവരാണ്. ഈ നാണം കെട്ട പ്രവൃത്തി ചെയ്യുന്നവര്‍ തങ്ങളുടെ സുഹൃത്തുക്കളല്ലെന്ന മുഹമ്മദ് യൂസഫ് തരിഗാമിയുടെ വാക്കുകള്‍ ഓരോ കശ്മീരിയുടെയും വാക്കുകളായി തന്നെയാണ് പ്രതിധ്വനിക്കുന്നത്.

കാരണം ഭീകരാക്രമണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ കശ്മീര്‍ ജനത തന്നെയാണ്. ഈ കൂട്ടക്കൊലയോടെ തകരുന്നത് അവരുടെ ശാന്തമായ ജീവിതമാണ്. ജീവനോപാധികളാണ്. അതുകൊണ്ടാണ് അവര്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധപ്രവാഹമായത്. ദുരന്തങ്ങളിലെ വേദനയിലേക്കും വൈകാരികതയിലേക്കും നുഴഞ്ഞുകയറി നാട്ടില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നുണകളും പ്രൊപ്പഗാണ്ടയുമായെത്തിയ ഗോദി മീഡിയകളെയും തുരത്തിവിട്ടത്. കലാപം സ്വപ്നം കണ്ട ഇസ്ലാമിസ്റ്റ് ഭീകരവാദികളെയും സംഘപരിവാര്‍ വര്‍ഗ്ഗീയവാദികളെയും നിരാശപ്പെടുത്തി കശ്മീരില്‍ ഹിന്ദുവും മുസ്ലിമും ഒത്തുചേര്‍ന്നു പറയുന്നു- ഹം എക്‌ഹേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News