
2026ലെ സമാധാനത്തിനുള്ള നൊബേല്‍ പ്രൈസിന് ഡൊണാള്‍ഡ് ട്രംപിനെ നിര്‍ദേശിച്ച് പാകിസ്ഥാന്‍. ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ണായക സ്വാധീനം ചെലുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. 2026ലെ സമാധാന നോബല്‍ പ്രൈസിനായി ഡൊണാള്‍ഡ് ട്രംപിനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതായി കാണിച്ചുള്ള പോസ്റ്റ് സാമൂഹിക മാധ്യമമായ എക്‌സിലാണ് പ്രത്യക്ഷപ്പെട്ടത്.
വൈറ്റ് ഹൗസില്‍ ട്രംപുമായി പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീറിന്റെ കൂടിക്കാഴ്ച നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് നയതന്ത്ര ഇടപെടലുകളിലെ ട്രംപിന്റെ കഴിവ് പരിഗണിച്ച് നോബല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ എത്തിയത്.
ALSO READ; ഇറാൻ്റെ പ്രധാന സൈനിക ഉദ്യോഗസ്ഥരെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടവരിൽ പുതിയ ഡ്രോൺ കമാൻഡർ
അതേസമയം ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപ്പെട്ടുവെന്ന വാദവുമായി ട്രംപ് വീണ്ടും രംഗത്തെത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടുവെങ്കിലും തനിക്ക് നൊബല്‍ കിട്ടില്ലെന്നും തരാനാണെങ്കില്‍ നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നെന്നും ട്രംപ് പ്രതികരിച്ചു. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിനും ഈജിപ്തിനും എത്യോപ്യയ്ക്കുമിടയില്‍ സമാധാനം നിലനിര്‍ത്തിയതിനും എനിക്ക് സമാധാനത്തിനുള്ള നോബേല്‍ ലഭിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഏപ്രില്‍ 22നാണ് പഹല്‍ഗാമില്‍ പാക് ഭീകരരുടെ ആക്രമണത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. തുടര്‍ന്ന് മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തി. നാല് ദിവസത്തോളം നീണ്ടുനിന്ന കര നാവിക ആക്രമണം മെയ് പത്തോടെ ഇരുപക്ഷത്തിന്റെയും സൈനിക നടപടികളുടെ ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് അവസാനിപ്പിക്കാനുള്ള ധാരണയായി. എന്നാല്‍ ആണവായുധങ്ങളുള്ള രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

