
പാലക്കാട് കോട്ടായിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.മോഹൻകുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഐ എമ്മിൽ ചേർന്നു. പാലക്കാട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു മോഹൻകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
നേരത്തെ ഡിസിസി നേതൃത്വത്തെ വിമർശിച്ച് മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ കോട്ടായിയിൽ വിമത കൺവെൻഷൻ നടന്നിരുന്നു. ഡിസിസി പ്രസിഡൻ്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്നായിരുന്നു മോഹൻകുമാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണം.
കോൺഗ്രസും ബിജെപിയും പാലക്കാട് ജില്ലയിൽ തകർന്നുകൊണ്ടിരിക്കുകയാണെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഗ്രൂപ്പിസത്തിന് മാത്രമാണ് കോൺഗ്രസ് നേതാക്കൾ പ്രാധാന്യം കൽപ്പിക്കുന്നത്. പാർട്ടിയിൽ ചേർന്ന മുഴുവൻ പേരെയും സ്വീകരിച്ചെന്നും, സംരക്ഷണം ഒരുക്കുമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
കോൺഗ്രസിനുള്ളിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കാണ് കോൺഗ്രസ് സംരക്ഷണം നൽകുന്നതെന്ന് കെ മോഹൻകുമാർ പറഞ്ഞു. പരാതി നൽകിയിട്ടും നേതൃത്വം പരിഹരിച്ചില്ല. കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും കെ മോഹൻകുമാർ പറഞ്ഞു.
പാലക്കാട് കോൺഗ്രസ് വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്നും. ഷാഫി പറമ്പിൽ പാലക്കാട് ജയിക്കുന്നത് വർഗീയത പറഞ്ഞാണെന്നും മോഹൻകുമാര്‍ വെളിപ്പെടുത്തി. ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാലാണ് രാഹുലിന് പാലക്കാട്ടെ സീറ്റ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ സിപിഐ എമ്മിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here